കർദ്ദിനാൾ ഫിലിപ്പ് നേരി ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയില്‍ അംഗം
വത്തിക്കാൻ സിറ്റി: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗോവയിലെയും ദാമനിലെയും ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ആശയവിനിമയത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലെ അംഗമായി നിയമിതനായി.
കത്തോലിക്ക സഭയുടെ ആഗോള തലത്തിലുള്ള ആശയവിനിമയ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അംഗങ്ങളിൽ ഒരാളായാണ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ പാപ്പ നിയമിച്ചിരിക്കുന്നത്.
ഏഷ്യന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസസിന്റെ പ്രസിഡന്റായി സേവനം ചെയ്യുന്നതിനിടെയാണ് കർദ്ദിനാൾ ഫിലിപ്പ് നേരിയെ തേടി അടുത്ത നിയമനവും ലഭിച്ചിരിക്കുന്നത്. സാർവത്രിക സഭയുടെ നേതൃത്വ ഘടനകളിൽ ഭാരത സഭയ്ക്കു നല്‍കുന്ന പ്രാതിനിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് നിയമനം.
വാർത്തകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പൊതു ഇടപെടൽ എന്നിവയുൾപ്പെടെ വത്തിക്കാന്റെ മാധ്യമ സാന്നിധ്യം രൂപപ്പെടുത്തുന്നതിൽ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തുന്ന സംവിധാനമാണ് ആശയവിനിമയത്തിനുള്ള ഡിക്കാസ്റ്ററി.
1953 ജനുവരി 20നു ഗോവയിലെ ആൽഡോണയിലാണ് ഫിലിപ്പ് നേരിയുടെ ജനനം. 1979-ൽ വൈദികനായി പട്ടം സ്വീകരിച്ച അദ്ദേഹം, ഇടവക തലത്തിലും ഭരണതലത്തിലും വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസം, മതാന്തര സംഭാഷണം, സാമൂഹിക പ്രവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ പ്രസിദ്ധനായ അദ്ദേഹം, ഗോവയിലെ സഭയെ നയിക്കുന്നതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2022-ൽ, ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാളായി ഉയര്‍ത്തിയത്. വത്തിക്കാനിൽ ഇവാഞ്ചലൈസേഷന്‍ ഡിക്കാസ്റ്ററി അംഗമായും സിനഡ് സെക്രട്ടേറിയേറ്റ് അംഗമായും അദ്ദേഹം സേവനം ചെയ്തിരിന്നു.