പാപ്പയോടൊപ്പം സമാധാനത്തിനായുള്ള ജപമാലയില്‍ മെയ് 30-ന് ലോകം ഒരുമിക്കും

 
Leo papa

വത്തിക്കാന്‍ സിറ്റി: മെയ് 30-ന് വത്തിക്കാനില്‍ നിന്ന് പാപ്പ നയിക്കുന്ന സമാധാനത്തിനായുള്ള ജപമാലയില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുചേരും. 30-ന് റോം സമയം വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ വത്തിക്കാന്‍ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഈ ആഗോള ജപമാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പടുമുള്ള മുഴുവന്‍ വിശ്വാസികളെയും പരിശുദ്ധ പിതാവ് ക്ഷണിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  യുദ്ധങ്ങളും സംഘര്‍ഷങ്ങളും നാശവും ഭീതിയും വിതയ്ക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ലോകമസമാധാനത്തിനായുള്ള ആഗോള ജപമാല പ്രാര്‍ത്ഥന വത്തിക്കാന്‍ പ്രഖ്യാപിച്ചത്. വത്തിക്കാന്റെ ‘ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍’ ഈ പ്രാര്‍ത്ഥന ഏകോപിപ്പിക്കും. വത്തിക്കാന്‍ പൂന്തോട്ടത്തിലെ ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക്  മുന്നില്‍ വെച്ചാണ് മാര്‍പാപ്പ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ ആഗോള പ്രാര്‍ത്ഥനയില്‍ വത്തിക്കാനൊപ്പം അണിചേരുന്നുണ്ട്. ഉക്രെയ്‌നിലെ മദര്‍ ഓഫ് ഗോഡ് തീര്‍ത്ഥാടന കേന്ദ്രം, ഫിലിപ്പീന്‍സിലെ ഔര്‍ ലേഡി ഓഫ് പീസ്, പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം, ബോസ്‌നിയയിലെ മെഡ്ജുഗോറിയ, ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം, ലബനനിലെ സെന്റ് ചാര്‍ബെല്‍ അനായ, ഇറ്റലിയിലെ ലൊറേറ്റോയിലുള്ള പൊന്തിഫിക്കല്‍ തീര്‍ത്ഥാടന കേന്ദ്രം എന്നീ പ്രമുഖ കേന്ദ്രങ്ങള്‍ ഈ പ്രാര്‍ത്ഥനയുടെ ഭാഗമാകും.

Tags

Share this story

From Around the Web