എങ്ങനെയാണ് ക്രിസ്തുവിന്റെ അരൂപി ഉണ്ടാകുന്നത്?

 
 jesus christ-64

1. ക്രിസ്തുവിനെ അനുകരിക്കണം. ലോകത്തിന്റെ എല്ലാ വ്യര്‍ത്ഥതകളും വെറുക്കണം.

‘എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ ചരിക്കുന്നില്ല.’ (യോഹ: 8:12) കര്‍ത്താവ് പറയുന്നു. ക്രിസ്തുവിന്റെ ഈ വചനത്തിലൂടെ അവിടുന്ന് നമ്മോട് പറയുന്നത്, തന്റെ ജീവിതമാതൃകയും പ്രവര്‍ത്തനശൈലിയും അനുകരിക്കണമെന്നാണ്. സത്യമായും പ്രകാശിതരാകണമെങ്കില്‍, ഹൃദയത്തിന്റെ സകല അന്ധതയില്‍ നിന്നും മോചിതരാകണമെങ്കില്‍ ഇത് ആവശ്യമാണ്. തന്മൂലം യേശുക്രിസ്തുവിന്റെ ജീവിതം ധ്യാനിക്കുക നമ്മുടെ പരമപ്രധാന ശ്രദ്ധ അര്‍ഹിക്കുന്നു.

2. എങ്ങനെയാണ് ക്രിസ്തുവിന്റെ അരൂപി ഉണ്ടാകുന്നത്, എപ്പോഴാണ്.

ക്രിസ്തുവിന്റെ സന്ദേശം വിശുദ്ധരുടെ എല്ലാ സന്ദേശങ്ങളേയുംകാള്‍ ഏറ്റം മികച്ചതാണ്. ക്രിസ്തുവിന്റെ അരൂപിയുള്ളവര്‍ അവിടെ മറഞ്ഞിരിക്കുന്ന സ്വര്‍ഗ്ഗീയ ഭക്ഷണം കണ്ടെത്തും. സുവിശേഷം പലപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും പലര്‍ക്കും അതില്‍ തീരെ താല്പര്യമില്ല. കാരണം അവര്‍ക്ക് ക്രിസ്തുവിന്റെ അരൂപി ഇല്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ പൂര്‍ണ്ണമായി ഗ്രഹിച്ച് ആസ്വദിക്കണമെങ്കില്‍ തങ്ങളുടെ ജീവിതം മുഴുവനും അവിടുത്തോട് അനുരൂപമാക്കണം.

3. മനുഷ്യജ്ഞാനത്തിന്റെ വ്യര്‍ത്ഥത.

ത്രീത്വത്തെ പണ്ഡിതോചിതമായ പഠനത്തിന് വിഷയമാക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകണമെങ്കില്‍ ത്രീത്വത്തിന് പ്രിയങ്കരമായ എളിമയുണ്ടാകണം. അഗാധ പാണ്ഡിത്യം ഒരാളെ വിശുദ്ധനും നീതിമാനും ആക്കുകയില്ല. ജീവിത വിശുദ്ധിയാണ് നമ്മെ ദൈവത്തിന് പ്രിയങ്കരരാക്കുന്നത്. ഹൃദയതാപം നിര്‍വ്വചിക്കുന്നതിലും നല്ലത് അത് അനുഭവിക്കുന്നതാണ്. ബൈബിള്‍ മുഴുവനും ബാഹ്യമായി അറിയാമെങ്കിലും, തത്വജ്ഞാനികളുടെ നിഗമനങ്ങള്‍ പരിചിതമാണെങ്കിലും, ദൈവസ്‌നേഹമില്ലെങ്കില്‍ എന്താണ് പ്രയാജനം?. ‘ വ്യര്‍ത്ഥതകളുടെ വ്യര്‍ത്ഥത,എല്ലാം വ്യര്‍ത്ഥത'(സ.പ്ര. 1:2)യാണ്. ദൈവത്തെ സ്‌നേഹിക്കുന്നതിലും അവിടുത്തെ തിരുഹിതം പൂര്‍ത്തിയാക്കുന്നതിലും മാത്രമേ കാര്യമുള്ളൂ. ലോകം വെറുത്ത് സ്വര്‍ഗ്ഗരാജ്യത്തിലേക്ക് പ്രയാണം ചെയ്യുന്നതാണ് പരമോന്നത ജ്ഞാനം.

4. ഇല്ലാതാകുന്നവയുടെ വ്യര്‍ത്ഥത

നശിച്ചുപോകുന്ന സമ്പത്ത് അന്വേഷിക്കുന്നതും അവയില്‍ പ്രത്യാശിക്കുന്നതും വ്യര്‍ത്ഥതയാണ്. ബഹുമാനാദികളുടെ പിറകേ പോകുന്നതും ഉന്നതസ്ഥാനങ്ങളില്‍ അഭിമാനിക്കുന്നതും വ്യര്‍ത്ഥതയാണ്. ജഡമോഹങ്ങള്‍ ആഗ്രഹിക്കുന്നതും വ്യര്‍ത്ഥതമാണ്. അവയുടെ ഫലമായി പിന്നീട് കഠിനമായി ശിക്ഷിക്കപ്പെടാം. ദൂര്‍ഘായുസ്സ് ആഗ്രഹിക്കുന്നതും നന്നായി ജീവിക്കാത്തതും അര്‍ത്ഥശൂന്യമാണ്. ഈ ലോകജീവിതത്തില്‍ മാത്രം ശ്രദ്ധിക്കുന്നതും ഭാവിജീവിതത്തിന് ഒരുങ്ങാത്തതും വ്യര്‍ത്ഥതമാണ്. അതിവേഗം നശിച്ചുപോകുന്നവ കാക്ഷിക്കുന്നതും അനശ്വര സന്തോഷത്തിനായി ഓടാത്തതും വ്യര്‍ത്ഥമാണ്.

5. അദൃശ്യമേന്മകള്‍ മോഹിക്കണം.

പലപ്പോഴും പറയാറുള്ള ഈ പഴഞ്ചൊല്ല് മറക്കരുത് ‘ കണ്ണ് കണ്ട് തൃപ്തിപ്പെടുന്നില്ല, ചെവി കേട്ട് നിറയുന്നില്ല’ (സ.പ്ര.1:8). തന്മൂലം ദൃശ്യവസ്തുക്കളോടുള്ള പ്രിയത്തില്‍ നിന്ന് ഹൃദയത്തെ വിമുക്തമാക്കണം. അദൃശ്യമായവയില്‍ നീ കേന്ദ്രീകരിക്കണം. ഐഹികമോഹങ്ങള്‍ മന:സാക്ഷിയെ മലിനമാക്കുന്നു. അവ ദൈവകൃപ നഷ്ടമാക്കുന്നു.

Tags

Share this story

From Around the Web