'യൂത്ത് കോൺഗ്രസുകാർ ആംബുലൻസ് തടഞ്ഞിട്ടില്ല, ആരോപണത്തിന് പിന്നിൽ രാഷ്ട്രീയം';മരിച്ച ബിനുവിന്‍റെ സഹോദരിമാര്‍

തിരുവനന്തപുരം:വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി കുടുംബം. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിൻറെ സഹോദരിമാർ പറഞ്ഞു.
ബിനുവിനെ ആംബുലൻസിലേക്ക് കയറ്റാൻ സഹായിച്ചത് യൂത്ത് കോൺഗ്രസുകാരാണ്. ഇന്നലെ വൈകിട്ട് പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചതായും എന്നാല്‍ കേസിന്‍റെ പിറകെ പോകാനാകില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എഫ്ഐആറിട്ടിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയെ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവ് ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ ആംബുലൻസുലേക്ക് മാറ്റുന്നതിനിടയാണ് കോൺഗ്രസ് വാഹനം തടഞ്ഞതെന്നാണ് കേസ്.