അടങ്ങിയൊതുങ്ങി നിൽക്കണം; അല്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കും; ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി ട്രംപ്

ഭീകരസംഘടനയായ ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നല്ലരീതിയിൽ പെരുമാറിയില്ലെങ്കിൽ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാൻ മടിക്കില്ലെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന ഇസ്രായേലിന്റെ ആരോപണത്തിന് പിന്നാലെയാണ് ട്രംപിന്റെ വാക്കുകൾ.
“മധ്യപൗരസ്ത്യ ദേശത്ത് ഇപ്പോൾ സമാധാനം ഉണ്ട്. ഹമാസുമായി ഞങ്ങൾ ഒരു കരാറിൽ ഏർപ്പെട്ടു, അവർ ഇനി വളരെ നല്ലരീതിയിൽ പെരുമാറും. അങ്ങനെയല്ലെങ്കിൽ ഞങ്ങൾ അവരെ ഉന്മൂലനം ചെയ്യും. അവർക്കും അത് അറിയാം,” ട്രംപ് പറഞ്ഞു.
ഇസ്രായലിൽ കടന്നുകയറി ഹമാസ് ധാരാളം ആളുകളെ കൊന്നൊടുക്കി. അവർ അക്രമാസക്തരായ ആളുകളാണ്. പക്ഷേ അവർക്ക് ഇപ്പോൾ ഇറാന്റെ പിന്തുണയില്ല. അവർക്ക് ഇനി ആരുടേയും പിന്തുണയില്ല. അവർ ഇനി നല്ലവരായിരിക്കണം, നല്ലവരല്ലെങ്കിൽ, അവരെ ഉന്മൂലനം ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
വാഷിംഗ്ടണിലെ ഓവൽ ഓഫീസിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനൊപ്പം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ യുഎസ് സൈന്യത്തെ വിന്യസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.