ലോകം സമാധാനത്തിലേക്ക്: റഷ്യ- ഉക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ മധ്യസ്ഥതയ്ക്ക് പുടിന്റെ അംഗീകാരം
മോസ്കോ: നാല് വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സമാധാന ചർച്ചകൾക്ക് മുൻകൈ എടുത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പുടിൻ നന്ദി അറിയിച്ചു. മൂന്ന് ദിവസത്തെ വെടിനിർത്തലിനും യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും ട്രംപ് മുന്നോട്ടുവെച്ച നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ നിർണായക പ്രഖ്യാപനം.
"ഈ വിഷയം അവസാനിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ചർച്ചകൾ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുണ്ട്. ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്," പുടിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആയിരം യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറണമെന്ന ട്രംപിന്റെ നിർദേശത്തിൽ റഷ്യ സന്നദ്ധത അറിയിച്ചു. എന്നാൽ ഉക്രെയ്ന്റെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ട്രംപിന്റെ നിർദേശത്തോട് ഉക്രെയ്ൻ ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കൂട്ടിച്ചേർത്തു.
മെയ് ഒമ്പത് മുതൽ 11 വരെ മൂന്ന് ദിവസത്തേക്ക് പൂർണമായ വെടിനിർത്തൽ. ഈ കാലയളവിൽ ഇരു രാജ്യങ്ങളും ആയിരം തടവുകാരെ വീതം വിട്ടയയ്ക്കണം. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയദിനമായ മെയ് ഒമ്പതിന് തന്നെ സമാധാനത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഉക്രെയ്ൻ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നിന് ഔദ്യോഗികമായി അന്ത്യമാകും.