സുവിശേഷം അവശേഷിപ്പിക്കില്ലേ!. കത്തോലിക്ക സഭയ്‌ക്കെതിരെ കലിതുള്ളി ബജ്‌റംഗദൾ. മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ വീണ്ടും കന്യസ്ത്രീകളെയും ഒപ്പം യാത്ര ചെയ്യാനെത്തിയവരെയും തടഞ്ഞുവെച്ചു

ന്യൂഡൽഹി : മതപരിവർത്തനം ആരോപിച്ച് കത്തോലിക്ക സഭയ്‌ക്കെതിരെ വീണ്ടും കലിതുള്ളി സംഘപരിവാർ സംഘടനയായ ബജ്‌റംഗ്ദൾ. ഇന്നലെ ഹത്തീഗഡിലെ ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ മതപരിവർത്തനമാരോപിച്ച് കത്തോലിക്കസഭയിലെ രണ്ട് കന്യാസ്ത്രീകളെയും കൂടെ യാത്ര ചെയ്ത മൂന്ന് യുവതികളെയും ഒരു യുവാവിനെയുമാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ കൊലവിളിയുമായി പാഞ്ഞെത്തി തടഞ്ഞുവെച്ചുവെന്ന് കത്തോലിക്ക കണക്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
19 നും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തടഞ്ഞുവെച്ചിരിക്കുന്നത്. കന്യാസ്ത്രീകൾ മതപരിവർത്തനത്തിനും മനുഷ്യക്കടത്തിനും ശ്രമിച്ചതായി ആരോപിച്ചാണ് അവരെ തടഞ്ഞുവെച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാർ കാഴ്ച്ചക്കാരായി നോക്കിനിൽക്കെയാണ് പെൺകുട്ടികളെ മതപരിവർത്തനത്തിനായി കൊണ്ടുപോകുകയാണെന്ന് കാട്ടി അവരെ കുറ്റക്കാരായി ഒരു സംഘം പ്രഖ്യാപിച്ചത്.
കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലി ചെയ്യാൻ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് മൂന്ന് പെൺകുട്ടികൾ ദുർഗിലേക്ക് പോകാനെത്തിയത്. എന്നാൽ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശം വയ്ക്കാത്തതിന് ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) അവരെ തടയുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ, കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് പെൺകുട്ടികൾ വ്യക്തമാക്കി. ഇതോടെ ടി.ടി.ഇ ഇക്കാര്യം ബജ്റംഗ്ദൾ പ്രാദേശിക നേതൃതവത്തെ അറിയിച്ചു. അവർ സ്ഥലത്തെത്തി പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സ്‌റ്റേഷനിൽ അസ്വസ്ഥത സൃഷ്ടിച്ചത്. നിലവിൽ മൂന്ന് യുവതികളും നിലവിൽ ദുർഗിലെ വനിതാ ക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
എന്നാൽ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരുടെ ആധാർ കാർഡിന്റെ പകർപ്പുകൾ സഹിതം, തങ്ങളുടെ മക്കളെ കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കയക്കാനുള്ള സമ്മതപത്രം രേഖാമൂലം എഴുതി നൽകിയിരുന്നു. ഇത് കാട്ടിയിട്ടും രാഷ്ട്രീയസമ്മർദ്ദത്തിന്റെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ അധികാരികൾ പെൺകുട്ടികളെ വിട്ടയയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇതിനിടെ പൊലീസ് പെൺകുട്ടികളുടെ മാതാപതാക്കളുമായി സംസാരിച്ചുവെന്ന് കത്തോലിക്ക കണക്റ്റിനോട് ഒരു വൈദികൻ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഇത്തരത്തിൽ അവർ സവമേധയാ ജോലിക്ക് പോയിട്ടുണ്ടെന്ന് മാതാപിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ സ്ഥിരീകരണത്തിന് ശേഷവും പെൺകുട്ടികളെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അതേസമയം ഗ്രാമത്തലവനും പെൺകുട്ടികളുടെ മാതാപിതാക്കളും ദുർഗിലേക്ക് പോകുമെന്നും അവരെ മോചിപ്പിക്കാനും പ്രശ്‌നം പരിഹരിക്കാനും ശ്രമിക്കുമെന്നുമാണ് നിലവിൽ ്രപതീക്ഷിക്കപ്പെടുന്നത്. സമുദായ നേതാക്കളും സഭാ പ്രതിനിധികളും സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യം വച്ചുള്ള വ്യാജാരോപണങ്ങളുടെ ബാക്കിപത്രമാണ് സംഭവമെന്നും അവർ വ്യക്തമാക്കി.
ജോലിക്കാർക്കും ഉദ്യോഗാർത്ഥികൾക്കുമൊപ്പം യാത്ര ചെയ്യുന്ന കന്യാസ്ത്രീകൾക്ക് കൃത്യമായ മാർഗ നിർദ്ദേശം നൽകണമെന്ന് കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യയോടും (സി.ആർ.ഐ) രൂപത ബിഷപ്പുമാരോടും ഉത്തരേന്ത്യൻ രൂപതയിലെ ഒരു വൈദികൻ ഇതിനിടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനോ ജോലിക്കോ വിവിധ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും അനുഗമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.