വീട് വെക്കുമോ, കാറ് വാങ്ങുമോ, പാവങ്ങളെ സഹായിക്കുമോ ? 25 കോടിക്കാരൻ ശരത്ത് പറയുന്നതിങ്ങനെ

കൊച്ചി: ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനമായ 25 കോടി അടിച്ച ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ തന്റെ ഭാവി കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ്. കൊച്ചി നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനായ കോടിപതി ശരത്തിന്റെ വാക്കുകൾ ഇങ്ങനെ
'ജോലി എന്തായാലും വിടാൻ ആഗ്രഹിക്കുന്നില്ല. നമ്മളെ വിശ്വസിച്ച് ഏല്‍പ്പിച്ച പല ജോലികളുമുണ്ട്.അതൊക്കെ ചെയ്യണം. ടിക്കറ്റ് അടിച്ചപ്പോള്‍ ആരോടും ഒളിച്ച് വെയ്ക്കണമെന്നൊന്നും കരുതിയിരുന്നില്ല.
ഞാൻ ടിക്കറ്റ് നോക്കിയതിന് ശേഷം നേരെ വീട്ടിലേക്ക് പോയി, സഹോദരനും ഭാര്യയും നോക്കി ഉറപ്പുവരുത്തി. ഇവിടെ ആരോടും പറഞ്ഞില്ല. രണ്ടൂസം ആരോടും പറഞ്ഞിരുന്നില്ല. ബാങ്കില്‍ കൊടുത്ത് നടപടികളൊക്ക കഴിഞ്ഞിട്ടാകാം എന്ന് കരുതി.
ഭാവി നല്ല രീതിയില്‍ പ്ലാൻ ചെയ്യാമെന്ന് മാത്രമാണ് ആ രണ്ട് ദിവസം ആലോചിച്ചത്. പേര് വെളിപ്പെടുത്തേണ്ടെന്നൊന്നും ആരും പറഞ്ഞില്ല. പേര് വെളിപ്പെടുത്തേണ്ടെന്ന് ഞാനും ആലോചിച്ചില്ല. എല്ലാവരും ഉറ്റുനോക്കുന്ന കാര്യമല്ലേ..
എന്ത് ചെയ്താലും എടുത്ത് ചാടിയൊന്നും ചെയ്യില്ല. വീടുണ്ട്, അതുമായി ബന്ധപ്പെട്ട ചില സാമ്ബത്തിക പ്രശ്നങ്ങളുണ്ട്, അത് ആദ്യം പരിഹരിക്കും. പിന്നെ മാത്രമേ ബാക്കി കാര്യങ്ങള്‍ ചെയ്യൂ. ആരെങ്കിലും സഹായം ചോദിച്ച് വന്നാലോയെന്നൊന്നും ചിന്തിച്ചിട്ടില്ല.
ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണെങ്കില്‍ സഹായങ്ങളൊക്കെ നോക്കി ചെയ്യും. എല്ലാവരും സഹായം തേടി ബുദ്ധിമുട്ടിച്ചാല്‍ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല. തനിച്ച് ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
ബംപർ ആദ്യമായി എടുത്ത ആളാണ് ഞാൻ. ഡേറ്റ് മാറ്റിവെച്ചത് കൊണ്ട് മാത്രമാണ് എടുത്തത്. ഭാഗ്യപരീക്ഷണം എന്ന നിലയ്ക്കാണ് ഒരു ബംപർ എടുത്തത്. കടയിലേക്ക് രാവിലെ വരുമ്ബോള്‍ എടുക്കുകയായിരുന്നു.
നമ്പർ നോക്കിയൊന്നും എടുത്തതല്ല. കണ്ട നമ്പർ എടുത്തു. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന് ഞാൻ ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ഭാവിയിലെ കാര്യം ഇപ്പോള്‍ പറയാൻ സാധിക്കില്ല.
എന്‌റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കുട്ടിയുണ്ടായതാണ്. എട്ട് വർഷത്തിന് ശേഷമാണ് കുട്ടി ഉണ്ടായത്. പ്രാർത്ഥനയും കാര്യങ്ങളുമൊക്കെ നടത്തിയിരുന്നു.
മാതാപിതാക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പോകണമെന്ന് ആഗ്രഹമുണ്ട്. അവിടെയൊക്കെ കൂട്ടിപ്പോകണമെന്നുണ്ട്. അവർക്ക് യാത്ര ചെയ്യാൻ വലിയ ആഗ്രഹമാണ്. എനിക്കും പുറത്ത് രാജ്യങ്ങളിലൊക്കെ പോകാൻ ഇഷ്ടമാണ്.
സഹോദരനെ സഹായിക്കണം. എല്ലാ സമയത്തും നമ്മുടെ കൂടെ നിന്നവരെ സഹായിക്കണമല്ലോ.
സന്തോഷകരമായ ദിവസങ്ങളാണല്ലോ വരാനിരിക്കുന്നത്. വണ്ടിയെടുക്കണം, ഇതിനെ കുറിച്ചൊക്ക നന്നായി അറിയാവുന്ന ആളുകളുമൊക്കെയായി ആലോചിച്ചിട്ടേ കാര്യങ്ങള്‍ ചെയ്യൂ'. ശരത്ത് പറഞ്ഞു.