വാൽപ്പാറയിൽ കാട്ടാന ആക്രമണം; മുത്തശ്ശിയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് വയസുകാരൻ ഉൾപ്പെടെ രണ്ട് പേര് മരിച്ചു. വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക് സമീപമാണ് കാട്ടാന ആക്രമണം ഉണ്ടായത്. 55കാരി അസല, മൂന്ന് വയസുള്ള ഹേമാഹ്രി എന്നിവരാണ് മരിച്ചത്. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ ആന ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പുലർച്ചെ മൂന്നുമണിയോടെ വീടിന് നേരെ കാട്ടാനാക്രമണം ഉണ്ടാവുകയായിരുന്നു. വാതിൽ തകർത്ത് അകത്തുകയറി ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് 55കാരിയായ അസലയെയും ആക്രമിക്കുകയുമായിരുന്നു. വനപാലകരെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ രണ്ട് പേർ കൂടി ഉണ്ടായിരുന്നു. അവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങുന്ന വനം പ്രദേശമാണ് വാൽപ്പാറ. മൂന്ന് വീടുകൾ മാത്രമാണ് ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സംഘം ചേർന്നുള്ള പ്രതിരോധമൊന്നും സാധ്യമായിരുന്നില്ല.