അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം; തിരുവനന്തപുരം ചാല യു.പി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു

 
00000

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.പലയിടത്തും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരിൽ കനത്ത മഴയിൽ ബാവലി പുഴയിലെ തടയണ പൊട്ടി. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തുള്ള തടയണയാണ് പൊട്ടിയത്. ഉത്സവത്തിനെത്തുന്നവർ കുളിക്കുന്ന പുഴയിൽ സ്ഥാപിച്ച തടയണയാണ് പൊട്ടിയത്.

കണ്ണൂർ അഴീക്കോട് യുവാവിനെ കുളത്തിൽ കാണാതായി.മാട്ടൂൽ സ്വദേശി ഇസ്മായിലിനെയാണ് കാണാതായത്.മീൻകുന്ന് ആയനി വയൽ കുളത്തിലാണ് അപകടം.കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തുകയാണ്.

കോട്ടയം ചുങ്കം - മെഡിക്കൽ കോളേജ് റോഡിൽ മരം വീണ് ഗതാഗത തടസ്സപ്പെട്ടു.ചുങ്കം പാലത്തിന് സമീപമാണ് കൂറ്റൻ മരം കടപുഴകി വീണത്.അപകടത്തിൽ ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്.

ശക്തമായ മഴയിലും കാറ്റിലും തിരുവന്തപുരം ചാല യുപി സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു. സ്മാർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഓട നിർമ്മാണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മതിൽ ഇടിഞ്ഞു വീണത്. മതിലിന്റെ പുനർനിർമ്മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴയിൽ കോഴിക്കോട് ഒടുംബ്ര കള്ളിക്കുന്നിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. കോയങ്ങോറത്ത് അഷ്‌റഫിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്.

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ റെഡ് അലർട്ടാണ്.ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുന്നു.മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിലെ രാത്രിയാത്ര ഒഴിവാക്കാൻ നിർദേശമുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Tags

Share this story

From Around the Web