"ഇത്രയും മോശം റോഡിന് എന്തിന് ടോൾ നൽകണം?"; പാലിയേക്കര ടോൾ ദുരിതത്തിൽ കേന്ദ്രത്തോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീംകോടതി

ഡൽഹി: പാലിയേക്കര ടോൾ പിരിവിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്രയും മോശം റോഡ് ഉപയോഗിക്കാൻ എന്തിന് ടോൾ നൽകണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു.
സര്‍വീസ് റോഡുകള്‍ ശക്തിപ്പെടുത്തേണ്ട ചുമതല പിഎസ്ടി കമ്പനിക്കെന്ന് ടോള്‍ കരാറുകാര്‍ കോടതിയിൽ അറിയിച്ചു. റവന്യൂ വരുമാനം ഈ രീതിയില്‍ ഇല്ലാതാക്കാനാവില്ല. ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ വീഴ്ചയില്ല. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം. ഉത്തരവാദിത്തം നിര്‍മ്മാണ ചുമതലയുള്ള പിഎസ്ടി കമ്പനിക്കെന്നും കരാര്‍ കമ്പനി അറിയിച്ചു.
ഇക്കാലമത്രയും ടോള്‍ പിരിച്ചില്ലേയെന്ന് കരാര്‍ കമ്പനിയോട് സുപ്രീംകോടതി ചോദിച്ചു. ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ അവസ്ഥ പരിതാപകരമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഞായറാഴ്ച മാത്രം 12 മണിക്കൂർ ബ്ലോക്കുണ്ടായെന്നും ലോറി കുഴിയിൽ വീണതാണ് യാത്രാക്കുരുക്കിന് കാരണമായതെന്നും കോടതി നിരീക്ഷിച്ചു. ഒരു മണിക്കൂർ കൊണ്ട് യാത്ര ചെയ്യേണ്ട ദൂരം 12 മണിക്കൂർ എടുത്താണ് യാത്ര ചെയ്യേണ്ടി വരുന്നതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അതേസമയം, മേല്‍പ്പാലം നിര്‍മ്മിക്കുന്ന മൂന്നിടങ്ങളില്‍ മാത്രമാണ് ബ്ലോക്കുണ്ടായതെന്നും സര്‍വീസ് റോഡുകള്‍ നിര്‍മിച്ചുവെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.