സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം, യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് മാർപാപ്പ

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ സ്വരമുയർത്തി ലെയോ പതിനാലാമൻ പാപ്പ. ജൂൺ 18 ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ച വേളയിലാണ് പാപ്പ യുദ്ധത്തിനെതിരെ സംസാരിച്ചത്.
“ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സായുധസംഘർഷങ്ങളും യുദ്ധങ്ങളും സഭയുടെ ഹൃദയത്തെ മുറിപ്പെടുത്തുന്നുണ്ട്. യുദ്ധങ്ങളെ സാധാരണ സംഭവങ്ങളായി കണക്കാക്കുന്ന മനസ്ഥിതി അവസാനിക്കണം” – ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പീയൂസ് പാപ്പ പറഞ്ഞ, ‘സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം’ എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് പാപ്പ യുദ്ധമെന്ന തിന്മയ്‌ക്കെതിരെ ഉദ്ബോധിപ്പിച്ചത്.
ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാ തുടങ്ങിയ യുദ്ധങ്ങൾ അരങ്ങേറുന്ന ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുയരുന്ന വേദന സഭയുടെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നുണ്ടെന്ന് പാപ്പ കൂട്ടിച്ചേർത്തു. ശക്തവും സങ്കീർണവുമായ ആയുധങ്ങളിൽ ആകർഷിക്കപ്പെടരുതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അത്തരം പ്രലോഭനങ്ങളെ തള്ളിക്കളയാൻ നമുക്കാകണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.