വി.വി. രാജേഷോ, ആർ. ശ്രീലേഖയോ? ആരാകും തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ?
തിരുവനന്തപുരം: കോർപറേഷനിലെ വിജയ തിളക്കത്തോടെ ഭരണത്തിലേറുകയാണ് ബിജെപി. കോർപ്പറേഷനിൽ വി.വി. രാജേഷ് മേയറാകാനാണ് സാധ്യത. ആർ. ശ്രീലേഖയെയും പരിഗണിക്കുന്നുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ സ്വതന്ത്രനെ ഒപ്പം നിർത്താനുള്ള നീക്കവും സജീവമാക്കി.
നാൽപ്പത്തിയഞ്ച് ഷുവർ സീറ്റ്, അഞ്ചിടങ്ങളിൽ ഇഞ്ചോടിഞ്ച്. വോട്ടെടുപ്പ് കഴിഞ്ഞ രാത്രി ബിജെപിയുടെ ഉന്നത കേന്ദ്രങ്ങൾ നൽകിയ സൂചന ഇതാണ്. ഫലം വന്നപ്പോൾ കൃത്യം അമ്പത്. അതായത് പെട്ടെന്ന് സംഭവിച്ചതല്ല തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ മിന്നുന്ന പ്രകടനം. 'വരാഹി' ഉൾപ്പെടെയുള്ള പിആർ ഏജൻസികൾ മാസങ്ങളായി കൂട്ടിയും കിഴിച്ചും നടത്തിയ സർവേ നടപടികൾ.
ജാതിയും മതവും തിരിച്ച് തയ്യാറാക്കിയ വോട്ടേഴ്സ് ലിസ്റ്റുകൾ. വോട്ടർ പട്ടികയിലെ ഓരോ പേജിനും ഓരോ പേജ് പ്രമുഖ് എന്ന പേരിൽ ചുമതലക്കാരെ ഏർപ്പെടുത്തി. പ്രചാരണത്തിന് ഇറങ്ങുന്നവർ ഫീൽഡിൽ നിന്നുള്ള ഫോട്ടോകൾ അയക്കണം. പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോട്ടമിടുന്ന നേമത്ത് പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക ആപ്ലിക്കേഷൻ.
പാർട്ടി ആസ്ഥാനമായ കെജി മാരാർ ഭവനെ കൂടാതെ മൂന്നോളം കേന്ദ്രങ്ങളിലാണ് തെരഞ്ഞെടുപ്പ് പദ്ധതികളുടെ ആലോചനകൾ നടന്നത്. ഒപ്പം ആവശ്യത്തിന് പണവും. അതോടെ കാലങ്ങളായി ബിജെപി സ്വപ്നം കണ്ടിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അവർക്കൊപ്പമായി.
സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ മേയറാക്കാനാണ് ആലോചന. ആർ. ശ്രീലേഖയെയും പരിഗണിക്കുന്നുണ്ട്. സമ്മതമറിയിച്ചാൽ ശ്രീലേഖയെ ഡെപ്യൂട്ടി മേയറാക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശ്രദ്ധിക്കാനും ശ്രീലേഖയ്ക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ പാറ്റൂരിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ എം രാധാകൃഷ്ണനെ കൂടെ നിർത്താനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. സ്റ്റാൻഡിംഗ് കൌൺസിൽ അധ്യക്ഷ സ്ഥാനം നൽകാനാണ് ആലോചന. വിജയിച്ചാൽ ഒപ്പം നിൽക്കുമെന്ന് നേരത്തെ ധാരണയുള്ളതായി ബി ജെപി നേതാക്കൾ പറയുന്നു.