വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം, യുഡിഎഫ് ബൂത്ത് എജന്റ് തലയ്ക്ക് അടിയേറ്റ് ആശുപത്രിയില്‍; സിപിഎം എന്ന് പരാതി

 
212

കണ്ണൂര്‍: വോട്ടെടുപ്പിന്റെ തലേദിവസം കണ്ണൂരില്‍ അക്രമം. ധര്‍മ്മടം മണ്ഡലത്തിലെ മൈലുള്ളി മെട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് ബൂത്ത് ഏജന്റായ കുഴിയില്‍ പീടികയിലെ പ്രഭാകരനാണ് (70) പരിക്കേറ്റത്.

ബുധനാഴ്ച രാത്രി എഴുപതാം നമ്പര്‍ ബൂത്തായ കീഴത്തൂര്‍ യുപി സ്‌കൂള്‍ സഹ പ്രവര്‍ത്തകനോടൊപ്പം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന പ്രഭാകരനെ തലയ്ക്ക് മാരകായുധം കൊണ്ടു അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇദ്ദേഹത്തെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരാജയ ഭീതിയെ തുടര്‍ന്ന് ധര്‍മ്മടം മണ്ഡലത്തില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നത് തുടരുകയാണെന്ന് യുഡി എഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുള്‍ റഷീദ് ആരോപിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ തുടര്‍ച്ചയായി അക്രമം ഉണ്ടാവുന്ന സാഹചര്യത്തില്‍ ബൂത്തുകളില്‍ കൂടുതല്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web