ക്രിസ്തുമസ് ആഘോഷങ്ങൾക്കു നേരേയുള്ള അക്രമം; നടപടിയെടുക്കാന്‍ കേന്ദ്രസർക്കാർ തയാറാകണമെന്ന്‍ കത്തോലിക്ക കോൺഗ്രസ്

 
2334
കൊച്ചി: ക്രിസ്തുമസ് പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. മധ്യപ്രദേശ്, ആസാം, ഛത്തീസ്‌ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിൻ്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി.

മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ട‌മുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ. കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിൻ്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം.

കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മ‌സ് വിരുന്നു കളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു.

പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആൻ്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web