'വെള്ളാപ്പള്ളി ക്രിസ്ത്യൻ-മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുകയാണ്'; കത്തോലിക്ക കോൺഗ്രസ്

പാലക്കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. വെള്ളാപ്പള്ളി ക്രിസ്ത്യൻ -മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ വ്യക്തമാക്കി.
സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം. മറ്റു സുദായങ്ങളെ അവഹേളിക്കരുതെന്നും ഫിലിപ്പ് കവിയിൽ പറഞ്ഞു. വെള്ളാപ്പള്ളി നിരന്തരം ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകുന്നില്ലയെന്നും ഫിലിപ്പ് കവിയിൽ വ്യക്തമാക്കി. പാലക്കാട് നടന്ന കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ സമ്മേളനത്തിൽ നിന്ന് ബിജെപി വിട്ടു നിന്നു. പാലക്കാട് നടന്ന ദേശീയ യുവജന സമ്മേളനത്തിൽ നിന്നാണ് ബിജെപി വിട്ടു നിന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജിനെ സമ്മേളനത്തിൽ ക്ഷണിച്ചിട്ടും പങ്കെടുക്കത്തതിൽ കത്തോലിക്ക കോൺഗ്രസ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ബിജെപി പ്രതിനിധിയുടെ അസാന്നിധ്യം കൂടുതൽ ചർച്ച ചെയ്യുമെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. ചർച്ചയിൽ യുഡിഎഫിന് വേണ്ടി വി ടി ബൽറാമും സിപിഐഎമ്മിനായി റിയാസുദ്ധീനും മാത്രമാണ് പങ്കെടുത്തത്.