വെള്ളാപ്പളളിയെ സമുദായംഗങ്ങൾ വിശ്രമ ജീവിതത്തിന് അയക്കണം, വിദ്വേഷ പരമാർശത്തില്‍ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി

എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെതിരെ വിമർശനവുമായി എപി കാന്തപുരം വിഭാഗം നേതാവ്. വെള്ളാപ്പളളിയെ വിശ്രമ ജീവിതത്തിന് അയക്കണം എന്ന് സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം. വെള്ളാപ്പളളിയുടെ വിദ്വേഷ പരാമർശത്തിനെതിരെയാണ് വിമർശനം.
വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ സമുദായംഗങ്ങൾ വിശ്രമ ജീവിതത്തിന് അയയ്ക്കണം എന്നാണ് സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
വെള്ളാപ്പളളി ഇങ്ങനെ പോയാൽ സ്വന്തം സമുദായം തന്നെ കൈകാര്യം ചെയ്യുമെന്നാണ് തോന്നുന്നത്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സർക്കാരിന്റേത് ഉദാര സമീപനമെന്നും വിമർശനമുണ്ട്.
പെറ്റു കൂട്ടാൻ ആഹ്വാനം ചെയ്യുന്ന വെള്ളാപ്പള്ളിക്ക് സമുദായ സ്ത്രീകൾ തന്നെ മറുപടി നൽകണം എന്നും പോസ്റ്റില്‍ റഹ്‌മത്തുള്ള സഖാഫി എളമരം ആവശ്യപ്പെടുന്നു. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.
മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാർശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.