വി.ഡി. സതീശൻ നിലപാടുകളുടെ രാജകുമാരനെന്ന് പി.കെ. ശശി; ബഹുമാനമാണ് ശശിയോടെന്ന് പ്രതിപക്ഷ നേതാവ്
പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വാനോളം പുകഴ്ത്തി പി.കെ. ശശി. സതീശൻ കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ്. വായനയും പഠനവും ജീവിതചര്യയാക്കിയ നേതാവാണ് സതീശനെന്നും പി.കെ. ശശി പറഞ്ഞു. മികച്ച നേതാവാണ് വി.ഡി. സതീശനെന്നും പി.കെ. ശശി പറഞ്ഞു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു പി.കെ. ശശിയുടെ പ്രസ്താവന.
ശശിയോട് ബഹുമാനമുണ്ടെന്നായിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം. പാർട്ടിയിലെ തെറ്റ് ചൂണ്ടിക്കാട്ടി പുറത്ത് വന്നയാളാണ് ശശി. പി.കെ. ശശിയെ ജയിപ്പിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ശശിയുടെ തെങ്ങിൻതോപ്പ് ചിഹ്നം കൈപ്പത്തിക്ക് തുല്യമാണ്. നെറികേടുകൾക്കെതിരെ ശബ്ദിച്ചാണ് ശശി യുഡിഎഫിനൊപ്പം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
"കരുവന്നൂരിൽ സിപിഐഎമ്മിനെ ബിജെപി സഹായിച്ചു. കൊടകര കുഴൽപ്പണക്കേസിൽ നിന്നും ബിജെപിയെ രക്ഷിച്ചത് സിപിഐഎമ്മാണ്. സിപിഐഎം-ബിജെപി ഡീലിന് ഇത്തവണ അന്ത്യമുണ്ടാകും. ചോദ്യങ്ങൾ ചോദിച്ചാൽ മുഖ്യമന്ത്രി പ്രകോപിതനാകുന്നു. വീട്ടിൽ പോയി ചോദിക്കാനാണ് ജനങ്ങളോട് പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇപ്പോഴുള്ളത്. തീവ്ര വലതുപക്ഷ പാർട്ടിയായി സിപിഐഎം മാറി", വി.ഡി. സതീശൻ്റെ വാക്കുകൾ.