വാൽപ്പാറ അപകടം; മരിച്ച 9 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി, മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിലേക്ക് തിരിച്ചു
വാൽപ്പാറ/മലപ്പുറം: തമിഴ്‌നാട്ടിലെ വാൽപ്പറയിൽ ടെംബോ ട്രാവലർ മറിഞ്ഞ് മരിച്ച 9 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിലേക്ക് തിരിച്ചു.
ആംബുലൻസുകൾ രാവിലെ 6 മണിയോടെയാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് -മണ്ണാർക്കാട് വഴി വരുന്ന ആംബുലൻസുകൾ എട്ടരയോടെ മലപ്പുറം പാങ്ങിൽ എത്തും. പരിക്കേറ്റ നൗഷാദ് , മുഹമ്മദ് ഫായിസ് , ഷഹദിൻ എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും മസ്നിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അമ്പലപ്പറമ്പ് ഹയർ സെക്കൻ്ററി സ്‌കൂളിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്. രാത്രി 12 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. മൂന്നരയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിൽ ഖബറടക്കും.
റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിലും സുഹറയും, മകൻ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ ഖബറടക്കും. സ്കൂളിലെ പ്രധാന അധ്യാപികയായ പി.അജിതയുടെ മൃതദേഹം പുലാമന്തോൾ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.