യുപിഐ ഇടപാടുകൾ സൗജന്യമായി തുടരും; ഫീസ് ഈടാക്കില്ലെന്ന് ആര്‍ബിഐ

 
uapa

ഡൽഹി: യുപിഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഫീസ് ഈടാക്കാൻ പദ്ധതിയില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മൽഹോത്ര. ഡിജിറ്റൽ പേയ്മെൻ്റുകൾക്ക് പ്രത്യേക നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്കകൾക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.

യുപിഐ ഇടപാടുകൾ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് കഴിഞ്ഞ ആഗസ്തിൽ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു. ''യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

യുപിഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീർഘകാല നിലനിൽപ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകൾ വഹിക്കേണ്ടിവരുമെന്നുമാണ്'' സഞ്ജയ് പറഞ്ഞത്.

റിസര്‍വ് ബാങ്കിന്‍റെ ധനനയവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേർന്ന ധനനയ സമിതി യോഗത്തിലാണ് തീരുമാനം. ജിഎസ്ടി ഇളവുകൾ പണപ്പെരുപ്പം തടയാൻ ഇടയായെന്ന് ധനനയ നിർണയ കമ്മറ്റി അംഗങ്ങൾ ഒരുപോലെ അഭിപ്രായപ്പെട്ടു.

ഇതോടെ ഭവന,വാഹന വായ്പകളുടെ പലിശയിൽ മാറ്റമുണ്ടാകില്ല. പണപ്പെരുപ്പ നിരക്ക് 3.1% ൽ നിന്ന് 2.6% ആയതിനാൽ അടുത്ത സാമ്പത്തിക വർഷം ഉയർന്ന ജിഡിപി വളർച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags

Share this story

From Around the Web