കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യൻ്റെയും നിലപാടുകളിൽ അതൃപ്തരായി ക്രൈസ്തവർ. ഇരുവർക്കുമെതിരെ ക്രൈസ്തവ വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ  വിമർശനം
 

 
222

കോട്ടയം:  ഛത്തീസ്ഗഢിൽ രണ്ടു മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയിൽ നിന്നും
ജോര്‍ജ് കുര്യനില്‍ നിന്നും ഒരു സ്വാന്തന വാക്ക് പോലും ഉണ്ടായില്ലെന്നു ക്രൈസ്തവ വിശ്വസികളുടെ പരാതി.

ക്രൈസ്തവരും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിനു പാലമാകുമെന്ന പൊതുവേ കരുതിയിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ, ക്രൈസ്തവരുടെ വോട്ട് നേടി ജയിച്ച സുരേഷ് ഗോപി എന്നിവരുടെ നിലപാടാണു ക്രൈസ്തവരെ ഞെട്ടിച്ചത്.

കന്യാസ്ത്രീകളുടെ വിഷയത്തിൽ ഒരു പ്രതികരണത്തിനും സുരേഷ് ഗോപി തയാറായിരുന്നില്ല. സുരേഷ് ഗോപി മൗനം പാലിച്ചതിൽ സഭാപ്രവർത്തകർക്കിടയിൽ നീരസം ശക്തമാണ്.

ബി.ജെ.പി സ്ഥാനാർഥിയായിട്ടുപോലും വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ടനിലയിൽ ലഭിച്ചയാളെന്നനിലയിലുള്ള ക്രിയാത്മക പ്രതികരണം മന്ത്രിയിൽനിന്നുണ്ടായില്ലെന്നാണ് വിമർശനം.  ഇരുവരുടെയും നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും ഉയരുന്നത്.

അതേസമയം, ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം തയ്യാറായിട്ടില്ല. മന്ത്രിമാർക്ക് അവരുടെ പരിമിതികൾ ഉണ്ടെന്നാണ് സഭാ നേതൃത്വത്തിൽ ഒരു വിഭാഗം കരുതുന്നത്. വിഷയം അറിഞ്ഞപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അക്കാര്യം സഭാനേതൃത്വത്തിന് അറിയാമെന്നുമാണ് ബി.ജെ.പിയുടെ വാദം.

വിഷയത്തിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ കന്യാസ്ത്രീകള്‍ തെറ്റുകാരല്ലെന്ന് ആവര്‍ത്തിച്ചു രംഗത്തു വരുകയും വിഷയം അറിഞ്ഞതുമുതൽ കന്യാസ്ത്രീകളുടെയും മോചനത്തിനായി ഇപെടൽ നടത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നിട്ടുകൂടി നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

കന്യസ്ത്രീകളുടെ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷായെയും ബന്ധപ്പെടുകയും കന്യാസ്ത്രീകള്‍ മോചിതരായ ഇന്നലെ അവരെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ എത്തുകയും ചെയ്തിരുന്നു.

ഛത്തീസ്ഗഡിലെ ബി.ജെ.പി. സര്‍ക്കാരിന്റെ നടപടിയില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കുണ്ടായ കടുത്ത അതൃപ്തിയും പ്രതിഷേധവും പരിഹരിക്കുന്നതിനു മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായും സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായും ബിഷ്പ്പ് ഹൗസിലെത്തി രാജീവ് ചന്ദ്രശേഖർ ചര്‍ച്ച നടത്തി. ഈ സാഹചര്യത്തിൽ ബി.ജെ.പിയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ സഭാ നേതൃത്വം തയാറല്ല.

പക്ഷേ, കന്യാസ്ത്രീകൾ നിരപരാധികൾ എന്നു തുറന്നു പറയാൻ പോലും മാധ്യമങ്ങൾക്കു മുന്നിൽ കേന്ദ്ര മന്ത്രിമാർ നടത്തിയില്ലെന്നത് വിശ്വാസികളെ ചൊടിപ്പിക്കുന്നു.

Tags

Share this story

From Around the Web