പ്രതിഷേധങ്ങളിൽ പിടിച്ചുനിൽക്കാനായില്ല, ഗത്യന്തരമില്ലാതെ പിന്മാറ്റം, ത്രിഭാഷാനയം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

പ്രതിഷേധം കനത്തതോടെ ഹിന്ദി ഉൾപ്പെട്ട ത്രിഭാഷാനയം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഭാഷാനയം പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ നയം രൂപീകരിക്കാൻ മൂന്നംഗ സമിതിയെയും രുപീകരിച്ചു.
ഡോ. . നരേന്ദ്ര യാദവ് ആയിരിക്കും പുതിയ സമിതിയുടെ അധ്യക്ഷൻ. ഈ സമിതി നടത്തുന്ന വിശദമായ പഠനത്തിന് ശേഷമായിരിക്കും ഇനി എങ്ങനെയാണ് ഭാഷാനയം നടപ്പിലാക്കേണ്ടത് എന്ന് സർക്കാർ തീരുമാനിക്കുക. തങ്ങൾക്ക് എന്നും വലുത് മറാത്തി തന്നെയാണെന്നും ഇനി കൃത്യമായ പഠനത്തിന് ശേഷം മാത്രമേ ഭാഷാനയം നടപ്പിലാക്കൂ എന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര സർക്കാർ ത്രിഭാഷാ നയം പ്രാബല്യത്തിൽ വരുത്തിയത്. നയം പ്രകാരം ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്‌ളാസുകളിൽ ഹിന്ദി പഠനം നിർബന്ധമാക്കിയിരുന്നു.
വലിയ പ്രതിഷേധമാണ് ഈ നീക്കത്തിനെതിരെ ഉണ്ടായത്. എന്നാൽ ഒരു ക്‌ളാസിലെ കുറഞ്ഞത് 20 കുട്ടികളെങ്കിലും മറ്റൊരു ഭാഷ പഠിക്കണമെന്ന് ആവശ്യമുന്നയിച്ചാൽ അതിനുളള സൗകര്യം ഒരുക്കുമെന്ന ഭേദഗതിയും മഹാരാഷ്ട്ര സർക്കാർ നയത്തിൽ വരുത്തിയിരുന്നു.ഭാഷാനയത്തിൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തിയത്.
ശരദ് പവാർ എൻസിപി, ഉദ്ധവ് താക്കറെയുടെ ശിവസേന,രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന എന്നിവരടക്കം പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ പദ്ധതിയിട്ടിരുന്നു. ജൂലൈ അഞ്ചിന് നടക്കുന്ന പ്രതിഷേധ മാർച്ച് സംസ്ഥാന സർക്കാരിനെതിരായ വലിയ പ്രതിഷധമാക്കി മാറ്റാനും എൻസിപിയടക്കമുള്ള പാർട്ടികൾക്ക് പദ്ധതിയുണ്ടായിരുന്നു. അതിനിടെയാണ് നയം പിൻവലിച്ചുള്ള തീരുമാനമുണ്ടായത്.