പോരാട്ടം രൂക്ഷമാകുന്നതോടെ ദക്ഷിണ സുഡാനിൽ ‘പൂർണ്ണ ക്ഷാമം’ ഉണ്ടാകും: മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെയാണ് ദക്ഷിണ സുഡാൻ കടന്നുപോകുന്നതെന്നും രാജ്യം കടുത്ത ക്ഷാമത്തിന്റെ വക്കിലാണെന്നും മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ വിഭാഗം മേധാവി ടോം ഫ്ലെച്ചർ. രാജ്യത്ത് ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിൽ പട്ടിണി മരണങ്ങൾ വർധിക്കുമെന്നും രാജ്യം പൂർണ്ണതോതിലുള്ള ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്നും യുഎൻ മുന്നറിയിപ്പിൽ പറയുന്നു.
ഈ വർഷം ദക്ഷിണ സുഡാനിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 75 ലക്ഷത്തിലധികം ആളുകൾ) ഭക്ഷ്യസഹായം ആവശ്യമായ അവസ്ഥയിലാണ്. ദക്ഷിണ സുഡാൻ പ്രതിരോധ സേനയും പ്രതിപക്ഷ സൈന്യവും തമ്മിൽ ജോംഗ്ലി, അപ്പർ നൈൽ മേഖലകളിൽ നടക്കുന്ന പോരാട്ടം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ മാത്രം ലക്ഷക്കണക്കിന് ആളുകളാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത്.
പോരാട്ടത്തിനിടയിൽ 26-ലധികം ആരോഗ്യ കേന്ദ്രങ്ങളും നിരവധി പോഷകാഹാര വിതരണ കേന്ദ്രങ്ങളും തകർക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. ഇത് കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. യുഎൻ വിഭാവനം ചെയ്ത 146 കോടി ഡോളറിന്റെ സഹായ പദ്ധതിയിൽ നിലവിൽ 22 ശതമാനം തുക മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതേസമയം ധനസഹായത്തിന്റെ കുറവും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.