പരമോന്നത നേതാവ് രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍; സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ല; ആശയവിനിമയ രീതിയും നിഗൂഢം

 
12222

വാഷിങ്ടണ്‍ : അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി രഹസ്യ താവളത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. ഖമേനിയുമായി നേരിട്ടു ബന്ധപ്പെടാന്‍ ആര്‍ക്കും സാധ്യമാകാത്തതാണ് ചര്‍ച്ചകള്‍ വൈകിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വന്തം സര്‍ക്കാരുമായിപ്പോലും ദൂതന്മാര്‍ വഴിയാണ് പരമോന്നത നേതാവ് വിവരങ്ങള്‍ കൈമാറുന്നതെന്നും ഭരണകൂടത്തിന്റെ തലപ്പത്തുള്ളവര്‍ക്കുപോലും ഖമേനി എവിടെയാണെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ട്രംപ് ഭരണകൂടവുമായി ആശയവിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഖമേനിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമെന്നും യുഎസ് ആരോപിച്ചു.

അമേരിക്കയില്‍നിന്നും അയക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ രഹസ്യകേന്ദ്രത്തില്‍ കഴിയുന്ന പരമോന്നത നേതാവിലേക്കെത്താനും തിരികെ മറുപടി ലഭിക്കാനും ദിവസങ്ങളോളം കാത്തിരിക്കണം എന്നാണ് യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഖമേനിയുടെ ഒളിത്താവളം എവിടെയാണെന്നോ, ആശയവിനിമയ രീതികളെന്താണെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക നടത്തിയ ഓപ്പറേഷന്‍ എപിക് ഫ്യൂറി ആക്രമണത്തില്‍ മുജ്തബ ഖമേനിക്ക് പരിക്കേറ്റിരുന്നു. ഇതേ ആക്രമണത്തിലാണ് മുന്‍ പരമേന്നത നേതാവും മുജ്തബയുടെ പിതാവുമായ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്. തുടര്‍ന്നാണ് അതീവ സുരക്ഷാ മുന്‍കരുതലുകളിലേക്ക് മുജ്തബയെ മാറ്റിയത്. യുദ്ധം ആരംഭിച്ചതില്‍ പിന്നെ അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Tags

Share this story

From Around the Web