വേടന് ഇന്ന് നിര്‍ണായകം; ബലാത്സംഗക്കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും

 
VEDAN

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വിശദവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസില്‍ കക്ഷി ചേരുന്നതിനായി പരാതിക്കാരി സമര്‍പ്പിച്ച അപേക്ഷ കോടതി അനുവദിച്ചിരുന്നു. വേടന് എതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നതായി ഹര്‍ജിക്കാരിയുടെ അഭിഭാഷക ഇന്നലെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് പരിഗണിച്ചില്ല. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

തന്നെ കേസില്‍പ്പെടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നു എന്ന് വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.തന്റെ മാനേജര്‍മാര്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ ലഭിക്കുന്നുണ്ട്. തന്നെ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്തി പണം നേടാനുമാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയില്‍ തന്നെ സമീപിച്ചിരുന്നുവെന്നും അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് കാരണമെന്നുമാണ് വേടന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 376, 376 (2) N തുടങ്ങി ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് 114-ാമത്തെ ഇനമായി കേസ് പരിഗണിക്കും.

Tags

Share this story

From Around the Web