ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചത് ആയിരങ്ങള്‍

 
2222
ന്യൂയോർക്ക് : ഈസ്റ്ററിനോട് അനുബന്ധിച്ച് അമേരിക്കയിലുടനീളമുള്ള അതിരൂപതകളിലും രൂപതകളിലും ആയിരക്കണക്കിന് ആളുകള്‍ കാതോലിക്ക വിശ്വാസം സ്വീകരിച്ചു. സമീപ വർഷങ്ങളെ അപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മിക്ക അതിരൂപതകളിലും രൂപതകളിലും 2026-ൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന്റെ കീഴിലുള്ള നാഷ്ണൽ കാത്തലിക് രജിസ്റ്റര്‍ വെളിപ്പെടുത്തുന്നത്.

2025നെ അപേക്ഷിച്ച് 2026-ൽ അമേരിക്കൻ രൂപതകളിൽ ശരാശരി 38% കൂടുതൽ ആളുകൾ സഭയിൽ ചേർന്നുവെന്നാണ് പ്രമുഖ കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയുടെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഏറ്റവും വലിയ നാല് രൂപതകളിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവുണ്ടായിട്ടുള്ളത്. ലോസ് ഏഞ്ചൽസ് അതിരൂപതയില്‍ 139% വർദ്ധനവും ഫീനിക്സ് രൂപതയില്‍ 23% വർദ്ധനവും ന്യൂയോർക്ക് അതിരൂപതയില്‍ 36% വർദ്ധനവും ചിക്കാഗോ അതിരൂപതയില്‍ 52% വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറിയ രൂപതകളിലും കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മിനസോട്ടയിലെ ഡുലുത്ത് രൂപതയില്‍ 145%, ഫ്ലോറിഡയിലെ പെൻസക്കോള-തല്ലഹാസി രൂപതയില്‍ 85%, സൗത്ത് ഡക്കോട്ടയിലെ റാപ്പിഡ് സിറ്റി രൂപതയില്‍ 96%, ഹോണോലുലു രൂപതയില്‍ 37% അലാസ്കയിലെ ഫെയർബാങ്ക്സ് രൂപതയില്‍ 40% എന്നിങ്ങനെയാണ് കണക്ക്. സർവേ നടത്തിയ 71 യുഎസ് രൂപതകളിൽ, ഈ വർഷം അഞ്ച് രൂപതകളില്‍ മാത്രമേ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുകളുണ്ടായിട്ടുള്ളൂ.

Tags

Share this story

From Around the Web