'ഭരിക്കുന്നത് ബിജെപി ആണെന്ന് ആക്രോശിച്ചു; ബന്ദിയാക്കി, ബൈബിൾ വലിച്ചെറിഞ്ഞു' ; ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചെന്ന് കന്യാസ്ത്രീ

ന്യൂ ഡൽഹി: ഒഡിഷയിൽ കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ നടന്ന ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാൻ. 'ബിജെപി ഭരണമെന്ന് ഓർക്കണമെന്ന് അക്രമികൾ ആക്രോശിച്ചു. ബൈബിൾ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചു.' - കന്യാസ്ത്രി പറഞ്ഞു
'ആണ്ട് കുർബാനയ്ക്ക് പോകുമ്പോഴാണ് അതിക്രമം നടന്നത്. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ആളുകൾ വന്നു തടഞ്ഞത്. തങ്ങളുടെ കൂടെയുണ്ടായിരുന്ന വൈദികനെ ക്രൂരമായി മര്‍ദിച്ച് വസ്ത്രം വലിച്ചുകീറി. വൈദികന്‍ സഞ്ചരിച്ച ബൈക്ക് വലിച്ചെറിഞ്ഞു. വാഹനത്തിലെ പെട്രോള്‍ ഊറ്റിക്കളയാനും താക്കോല്‍ വലിച്ചെറിയാനും ശ്രമിച്ചു. തങ്ങളുടെ ഫോണുകള്‍ ബലമായി തട്ടിപ്പറിച്ചു.'- കന്യാസ്ത്രീ വെളിപ്പെടുത്ത്
ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായാണ് പരാതി. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ലിജോയുമാണ് അക്രമത്തിന് ഇരയായത്.