പ്രിയപ്പെട്ടവർക്ക് അരികിലേക്ക് അവരെത്തി; മൃതദേഹങ്ങൾ സ്കൂളിലേക്ക് എത്തിച്ചു, വികാര നിർഭര നിമിഷങ്ങൾ
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ വാൽപ്പാറ അപകടത്തിൽ മരണമടഞ്ഞ ഒൻപതുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കെത്തിച്ചു. മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നിലവിൽ മൃതദേഹങ്ങൾ എത്തിച്ചത്. സ്കൂളിൽ ഒരു മണിക്കൂർ പൊതുദർശനം നടക്കും.
മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ് വിടപറഞ്ഞത്. നൗഷാദ് (39), ഷഹാദിൻ (11), മസ്നീൻ (11), മുഹമ്മദ് ഫാസിത്ത് (21) എന്നിവർ ചികിത്സയിലാണ്.
പൊതു ദർശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. വിവിധയിടങ്ങളിലായാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. അബ്ദുൽ മജീദ് (അധ്യാപകൻ), റൂഖിയ (ഭാര്യ) എന്നിവരെ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരെ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിതയെ (അധ്യാപിക) ഷൊർണുർ ശാന്തിതീരത്തും ആശയെ (അധ്യാപിക) കൊളത്തൂർ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക) ഹാഷിം (മകൻ) എന്നിവരെ ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് സംസ്കരിക്കുക.