"ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ല, വിദ്യാർഥികളോട് ഡോ. റാമിൻ്റെ പെരുമാറ്റം മോശമായിരുന്നു"; മുൻകൂർ ജാമ്യ വിധിയുടെ വിശദാംശങ്ങൾ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ മുൻകൂർ ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നും, ഡോ. റാം വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും അത് ജാതിയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും വിധിയിൽ പറയുന്നു.
നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോടതി അറിയിച്ചു.
പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപം റാമിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ആരോപണവിധേയായ ഡോ. സംഗീത നമ്പ്യാർക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.