മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ല, കേരളത്തിലെ ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം ശേഷിയെക്കാൾ കൂടുതൽ

കേരളത്തിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിയുന്നു. സംസ്ഥാനത്തെ ജയിലുകളില്‍ കുറ്റവാളികളുടെ എണ്ണം അംഗീകൃത ശേഷിയെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്.
കേരളത്തിലെ ജയിലുകളുടെ അംഗീകൃത പാര്‍പ്പിട ശേഷി അനുസരിച്ച് 7367 തടവുകാരെയാണ് പാര്‍പ്പിക്കാന്‍ സാധിക്കുക.
എന്നാല്‍ ഈ ജയിലറകളില്‍ 10,375 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് ആനുപാതികമായുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ജയിലില്ലെന്നും റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
മൂന്ന് ടേണുകളിലായി ജോലി ചെയ്യുന്നതിന് 5,187 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ വേണം. 1,729 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ തസ്തികള്‍ ഉണ്ടാകണം. എന്നാല്‍ 1284 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരാണ് നിലവിലുള്ളത്.
അന്‍പതോളം അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 447 ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ തസ്തികകളാണ് നിലവിലുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇത് ജയിലിലെ ക്രമസമാധാനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.