യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും

യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ഈ മാസം 23 ന് ചുമതലയേൽക്കും. അധ്യക്ഷനായി ഒ.ജെ ജനീഷും വർക്കിംഗ് പ്രസിഡൻ്റായി ബിനു ചുള്ളിയിലും ചുമതലയേൽക്കും. പുതിയ കെ.പി.സി.സി ഭാരവാഹികളുടെ യോഗവും അന്ന് തന്നെ ചേരും. യൂത്ത് കോൺഗ്രസ് അധ്യക്ഷപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാണ്.
അധ്യക്ഷൻ ഇല്ലാത്ത 51 ദിവസത്തിനു ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവിൽ സമുദായിക സമവാക്യമാണ് അധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിന് തുണയായത്.
ഈഴവ വിഭാഗത്തിൽപ്പെട്ട ജനീഷിന് ഷാഫി പറമ്പിലിൻ്റെ പിന്തുണയും കരുത്തായി. യൂത്ത് കോൺഗ്രസിൽ ആദ്യമായി വർക്കിംഗ് പ്രസിഡൻ്റുമുണ്ടായി. കീഴ്വഴക്കങ്ങൾ മറികടന്ന് ബിനു ചുള്ളിയിലിനെ ആ സ്ഥാനത്തേക്ക് നിയമിച്ചതും കെസി വേണുഗോപാൽ പക്ഷക്കാരൻ എന്ന മെറിറ്റ്.
കെ.പി.സി.സി അധ്യക്ഷനും, കെ.എസ്.യു അധ്യക്ഷനും, മഹിളാ കോൺഗ്രസ് അധ്യക്ഷ- ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടത് എന്നതാണ് അബിൻ വർക്കിക്ക് തിരിച്ചടിയായത്. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതാണ് കെഎം അഭിജിത്തിനെ ഒഴിവാക്കാൻ ഉള്ള കാരണം. തർക്കം ഒഴിവാക്കാനായി ഇരുവരെയും ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തിരുന്നു.