യുദ്ധം അവസാനിപ്പിക്കണം; ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാൻ സമിതികളുടെ സംയുക്തമായ ആഹ്വാനം
ഇറാനും ഇസ്രായേലും തമ്മിൽ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിലും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലും ആശങ്ക രേഖപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ മെത്രാൻ സമിതികൾ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും മെത്രാൻ സമിതികൾ സംയുക്തമായി ആഹ്വാനം ചെയ്തു.
അമേരിക്ക (USCCB), യൂറോപ്പ് (COMECE), ഏഷ്യ (FABC), ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ മെത്രാൻ സമിതികൾ ഈ ആഹ്വാനത്തിൽ പങ്കുചേർന്നു. ലെയോ പതിനാലാമൻ മാർപാപ്പ ഉയർത്തിയ സമാധാന സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാൻ സമിതികൾ സംയുക്തമായി ആഹ്വാനം ചെയ്തത്.
യുദ്ധം ഒരു പ്രാദേശിക സംഘർഷമായി മാറുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യു.എസ് മെത്രാൻ സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ കോക്ലി ആവശ്യപ്പെട്ടു. ബാങ്കോക്കിൽ ചേർന്ന ഏഷ്യൻ മെത്രാൻ സമിതിയുടെ വാർഷിക യോഗം ഇറാന്റെയും ഇസ്രായേലിന്റെയും രാഷ്ട്രീയ നേതൃത്വങ്ങളോട് സംയമനം പാലിക്കാൻ അഭ്യർഥിച്ചു. യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയും ദരിദ്രരെയുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള സൈനിക നീക്കങ്ങൾ ലോകക്രമത്തെ തന്നെ തകിടം മറിക്കുമെന്ന് യൂറോപ്യൻ മെത്രാൻ സമിതി മുന്നറിയിപ്പ് നൽകി. സമാധാനത്തിന്റെ വക്താക്കളാകാൻ യൂറോപ്യൻ യൂണിയൻ മുൻകൈ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.