ഇന്ത്യയിൽ മാത്രമാണ് ഭരണഘടന ആമുഖം തിരുത്തിയതെന്ന് ഉപരാഷ്ട്രപതി, ഇന്ത്യയിൽ സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്കാരം അല്ലെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ പദങ്ങൾ നീക്കംചെയ്യുന്നത് സംബന്ധിച്ച് ആർഎസ്എസ് തുടങ്ങിവെച്ച ചർച്ചയിൽ പങ്കുചേർന്ന് ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറും.
ആമുഖമാണ് ഏതൊരു ഭരണഘടനയുടെയും ആത്മാവെന്നും അതു മാറ്റാനാവുന്നതല്ലെന്നും, ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിലല്ലാതെ വേറൊരു രാജ്യത്തും ഭരണഘടനയുടെ ആമുഖം മാറ്റിയിട്ടില്ല. കാരണം, അതങ്ങനെ തിരുത്താവുന്നതല്ല. ആമുഖത്തിൽനിന്നാണ് ഭരണഘടന വളരുന്നത്.
ഭരണഘടനയുടെ വിത്താണ് ആമുഖം. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്താണ് 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’, ‘ഇന്റഗ്രിറ്റി’ എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത്. ആമുഖം തുടങ്ങുന്ന ‘നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ’ ഇരുട്ടിലായിരുന്ന കാലത്താണ് മാറ്റാൻ പാടില്ലാത്ത ഒന്നിൽ മാറ്റം വരുത്തിയത്.
അതേസമയം ആർഎസ്എസ് നിലപാടിനെ പിന്താങ്ങി കേന്ദ്രമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും ജിതേന്ദ്ര സിങ്ങും രംഗത്തെത്തി. ഇന്ത്യയിൽ സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ കാതലല്ലെന്നും അതിനാൽത്തന്നെ അതു ചർച്ചചെയ്യേണ്ടതാണെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു. അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയിൽ ഇല്ലാതിരുന്ന വാക്കുകളാണതെന്ന് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.
ഭരണഘടനാ ആമുഖത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിമാർ മുൻപ് നടത്തിയ നിരീക്ഷണങ്ങളും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അംബേദ്കർക്ക് മരണാനന്തര ബഹുമതിയായി എൻഡിഎ സർക്കാരാണ് ഭാരതരത്ന ബഹുമതി നൽകിയതെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് ധൻകർ പറഞ്ഞു.