വിധി അടുത്ത മാസം പകുതിയോടെ! നടിയെ ആക്രമിച്ച കേസിലെ അന്തിമ വിചാരണ. കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് പ്രോസിക്യൂഷൻ, വാദം തുടരും

നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നൽകിയതോടെ പ്രോസിക്യൂഷൻ വാദമാണ് നിലവിൽ തുടരുന്നത്.
ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാൽ ഇരുവിഭാഗങ്ങളുടെ വാദം പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി പറയുമെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത മാസം നിർണായക വിധി പ്രതീക്ഷിക്കുന്നത്. കേസിൽ നടൻ ദിലീപ് അടക്കമുള്ളവരാണ് പ്രതികൾ. 2017 ലാണ് കേരളത്തെ നടുക്കിയ ആക്രമണമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്.
2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.