ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ കക്ഷിചേർന്ന് അമേരിക്ക, ഇറാൻ്റെ പ്രധാന മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു

വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നു. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു.
ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
'ഇറാനിലെ നമ്മുടെ വളരെ വിജയകരമായ സൈനിക നടപടിയെക്കുറിച്ച് രാത്രി 10:00 മണിക്ക് ഞാൻവൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കും ഇസ്രയേലിനും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ സമ്മതിക്കണം. നന്ദി' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ഇതിനിടെ 'ഫോർദോ പോയി' എന്ന നിലയിൽ ഒരു പോസ്റ്റും ട്രംപ് ഷെയർ ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ സംസാരിച്ചുവെന്ന് രണ്ട് വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.