ഒന്നാം ക്ലാസ് മുതൽ ഹിന്ദി നിർബന്ധമാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ, ഭാഷാ പഠനത്തെ അല്ല ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം എന്നും സംസ്ഥാന സർക്കാർ

കേന്ദ്രസർക്കാർ നിർദേശം രാഷ്ട്രീയമായി എതിർത്തെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ ഹിന്ദിപഠനത്തിന് പ്രാമുഖ്യം നൽകി സംസ്ഥാന സർക്കാർ. നിലവിൽ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതൽ തുടങ്ങുംവിധം മാറ്റാനും ആലോചനയുണ്ട്.
ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാക്കാനുള്ള പഠനപ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ്ബ് ഊർജ്ജിതമാക്കുന്നതിന് പുറമേ കുട്ടികൾക്ക് ഹിന്ദി സിനിമ കാണാനുള്ള അവസരവും ഉണ്ടാക്കണം . എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും പുതിയ ഭാഷാ പദ്ധതി .
മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ, ഹിന്ദിക്കും പ്രാധാന്യം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. നയപരമായി എൻഇപിയെ എതിർക്കുമ്പോഴും ത്രിഭാഷാ പരിപാടിക്കനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം.
അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാനും ഹിന്ദി പഠനം ഉപകാരപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത് . ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെയാണ് എതിർക്കുന്നതെന്ന നിലപാടിലാണ് സർക്കാർ.