“മൃതദേഹങ്ങൾ ചുറ്റും ചിതറി കിടക്കുന്ന കാഴ്ച് ഭയാനകമായിരുന്നു” -നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെക്കുറിച്ച് ഇടവക വികാരി

“ഞാൻ കണ്ടത് ശരിക്കും ഭയാനകമായ കാഴ്ചയായിരുന്നു. ആളുകളുടെ മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു”- ആക്രമണത്തെക്കുറിച്ച് പ്രദേശത്തെ ഇടവക വികാരി ഫാദർ ഉകുമ ജോനാഥൻ ആങ്ബിയാൻബി പറയുന്നു. നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെലെവാട്ട പട്ടണത്തിലേക്ക് ഇസ്ലാമിക ഫുലാനി തീവ്രവാദികൾ അതിക്രമിച്ചു കയറി 200 ഓളം നൈജീരിയക്കാരെയാണ് കൊലപ്പെടുത്തിയത്. അതിൽ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നു. അന്താരാഷ്ട്ര സഹായ സംഘടനകൾ ഇതിനെ ‘ഈ മേഖലയിലെ ഏറ്റവും മോശം കൊലപാതക പരമ്പര’ എന്നാണ് വിശേഷിപ്പിച്ചത്.
ജൂൺ 13 ന് ആക്രമണത്തിൽ ആന്തരികമായി കുടിയിറക്കപ്പെട്ട ക്രിസ്ത്യാനികളെയാണ് ആക്രമണകാരികൾ ലക്ഷ്യമിട്ടത്. കുടുംബങ്ങൾ അഭയം തേടിയിരുന്ന കെട്ടിടങ്ങൾക്ക് തീയിടുകയും പലായനം ചെയ്യാൻ ശ്രമിച്ചവരെ വാളുകൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) റിപ്പോർട്ട് ചെയ്യുന്നു.’അല്ലാഹു അഖ്ബർ’ എന്ന് വിളിച്ചുകൊണ്ട് തീവ്രവാദികൾ അതിക്രമിച്ചു കയറി, ആളുകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്ന് എ സി എൻ റിപ്പോർട്ട് ചെയ്തു. 500 ൽ അധികം ആളുകൾ ഉറങ്ങിക്കിടന്ന ഒരു പ്രദേശത്ത് വെടിയുതിർക്കുന്നതിനുമുമ്പ്, കുടിയിറക്കപ്പെട്ടവരുടെ താമസസ്ഥലത്തിന്റെ വാതിലുകൾക്ക് അക്രമികൾ തീയിടുകയും ചെയ്തു.
ഈ കൂട്ടക്കൊലയ്ക്ക് പിന്നിൽ ഫുലാനി തീവ്രവാദികളെണെന്ന് ഇടവക വികാരി ഫാദർ ഉകുമ ജോനാഥനും മറ്റ് നിരവധി സാക്ഷികളും സ്ഥിരീകരിച്ചു. തീവ്രവാദികൾ പല കോണുകളിൽ നിന്നും പട്ടണത്തെ ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദികൾ വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ഫാ. ജോനാഥൻ കഷ്ടിച്ചാണ് അക്രമികളിൽ നിന്നും രക്ഷപ്പെട്ടത്.