ഭരണഘടനയെ ലക്ഷ്യം വെച്ച് വീണ്ടും സംഘപരിവാർ : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ് സെക്യുലർ എന്നീ  വാക്കുകൾ മാറ്റണമെന്ന് ആർ എസ് എസ് . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് മാപ്പ് പറയണം

 
WWW

ഭരണഘടനയെ ലക്ഷ്യംവെച്ച് വീണ്ടും സംഘ്പരിവാര്‍. ഭരണഘടനാ ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ആവശ്യപ്പെട്ടു. അന്‍പത് വര്‍ഷം മുന്‍പ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ദത്താത്രേയ ഈ ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി കറങ്ങുകയാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. അവരുടെ പൂര്‍വികരാണ് അത് ചെയ്തത്. കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം. കോണ്‍ഗ്രസാണ് ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. അവര്‍ ഉള്‍പ്പെടുത്തിയ ആ വാക്കുകള്‍ ഒഴിവാക്കണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലത്ത് പതിനായിരങ്ങളാണ് ജയിലുകളിലും മറ്റും ദുരിതം അനുഭവിച്ചത്.

ജൂഡീഷ്യറിക്കും മാധ്യമങ്ങള്‍ക്കും വരെ വിലക്കേര്‍പ്പെടുത്തിയെന്നും ദത്താത്രേയ ആരോപിച്ചു.മുന്‍പ് പല സാഹചര്യങ്ങളിലും ഭരണഘടനയുടെ ആമുഖത്തിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഭരണഘടനാ ആമുഖം വിവാദത്തിന് വഴിവെച്ചിരുന്നു.

സോഷ്യലിസ്റ്റ്, സെക്കുലാര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ഭരണഘടനാ ആമുഖമായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ പങ്കുവെച്ചത്. റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. 2015 ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സമാനമായ രീതിയില്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു.

Tags

Share this story

From Around the Web