'പാംപ്ലാനി കാവി പൂശുന്നതിന്റെ ലക്ഷ്യം വ്യക്തം, ആ പ്ലാൻ പാളുകതന്നെ ചെയ്യും'; വിമർശനവുമായി ശിവൻകുട്ടി

തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി.
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയുക.
പാംപ്ലാനിയുടെ പ്രസ്താവനകളെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു. ബിജെപിയുടെ ക്രൈസ്തവ വേട്ടയ്‌ക്കെതിരെ മൗനം പാലിക്കുകയും എന്നാൽ സ്വന്തം താൽപര്യങ്ങൾക്കായി അവസരവാദപരമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനമാണ് ഇത്തരം ചർച്ചകൾക്ക് കാരണമെന്നും ശിവൻകുട്ടി പറഞ്ഞു.
ബിജെപിയെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളെ എം വി ഗോവിന്ദൻ തുറന്നുകാട്ടിയപ്പോൾ അതിനെ സഭയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനാണ്. ഛത്തീസ്ഗഡിലും മണിപ്പൂരിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർ ഇപ്പോൾ സിപിഐഎമ്മിനെ ഫാസിസ്റ്റുകളായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണെന്നും ശിവൻകുട്ടി കുറിപ്പിൽപറയുന്നു.