സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം; ആവശ്യത്തിലുറച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൻ്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഗതാഗതവകുപ്പ്. സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നാണ് മന്ത്രി കെ. ബി. ഗണേഷ് കുമാറിൻ്റെ തീരുമാനം.
മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്. ഇതോടെ വാഹന വകുപ്പിന്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അനിശ്ചിതത്വത്തിലായി. വാഹനങ്ങൾ നിലവിൽ കെഎസ്‌ആർടിസിയുടെ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ കനകക്കുന്ന് പാലസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു മന്ത്രി ഇറങ്ങിപ്പോയത്. പരിപാടി സംഘാടനം കൃത്യമായില്ലെന്ന് പറഞ്ഞാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സദസ്സില്‍ ആളില്ലാത്തതിന് കാരണം സംഘാടനകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വേദി വിട്ട് ഇറങ്ങുകയായിരന്നു.