കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിൽ കർത്താവ് നമ്മെ അനുഗമിക്കുന്നു: അംഗോളയിലെ ജനതയോട് പാപ്പ
 

 
222

കിലാംബ (അംഗോള): വിവിധങ്ങളായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അംഗോളയിലെ സമൂഹത്തിന് പ്രത്യാശയുടെ സന്ദേശവുമായി ലെയോ പാപ്പ. കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിൽ കർത്താവ് നമ്മെ അനുഗമിക്കുകയാണെന്ന് അംഗോളയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ കിലാംബയിൽ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.

സുവിശേഷം നമുക്ക് നൽകുന്ന ഉറപ്പ്, കർത്താവ് ഉയിർത്തെഴുന്നേറ്റുവെന്നതും, അവൻ ജീവിക്കുന്നു എന്നതുമാണെന്നും, കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിലൂടെ നാം നടക്കുമ്പോൾ, അവൻ നമ്മുടെ കൂടെ നടക്കുന്നുവെന്നും, അവനെ തിരിച്ചറിയുവാനും, പുനരാരംഭിക്കുവാനുമുള്ള കൃപ നമുക്ക് നൽകുന്നുവെന്നും പാപ്പ പറഞ്ഞു.

എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം വിവരിക്കുന്ന വചന ഭാഗമാണ്, ലത്തീൻ ആരാധന ക്രമത്തിൽ ഉയിർപ്പുകാലം മൂന്നാം ഞായറാഴ്ചയായ ഇന്നലെ വായിച്ചത്. മുറിവേറ്റതും ദുഃഖിതവുമായ ഹൃദയങ്ങളോടുകൂടി, യേശുവിന്റെ മരണം നേരിൽ കണ്ട രണ്ടു ശിഷ്യന്മാർ, ജെറുസലേമിൽ നിന്നും, എമ്മാവൂസിലേക്ക് പോകുന്നതിനെ, നിരാശയുടെയും, പരാജയത്തിന്റെയും മടക്കയാത്രയെന്നാണ് പാപ്പ വിശേഷിപ്പിച്ചത്.

പ്രത്യാശയില്ലാതെ, ഉള്ളിൽ പേറുന്ന വേദനയിൽ നിന്നുമാണ് അവർ, സംഭവിച്ചതും അനുഭവിച്ചതുമായ കാര്യങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നതെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇതൊരു അപകടമാണെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകി.

സുവിശേഷത്തിന്റെ ഈ പ്രാരംഭ രംഗം, പ്രത്യാശയ്ക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവും സഹിക്കുന്ന, ഈ മനോഹരവും എന്നാൽ മുറിവേറ്റതുമായ അംഗോള രാജ്യത്തിന്റെ ചരിത്രമാണെന്നു പാപ്പ പറഞ്ഞു.

ഗുരുവിന് സംഭവിച്ചതിനെക്കുറിച്ച് നിരുത്സാഹത്തോടെ ഓർക്കുന്ന ശിഷ്യന്മാരുടെ സംഭാഷണം, ശത്രുതകളുടെയും, ഭിന്നതകളുടെയും, അതിനാൽ പാഴായിപ്പോയ വിഭവങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും, നീണ്ട ആഭ്യന്തരയുദ്ധത്തിന്റെയും മുറിവുകളാൽ ഈ രാജ്യത്തെ അടയാളപ്പെടുത്തിയ വേദനയെ ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പ പറഞ്ഞു.

എന്നാൽ വേദനയാൽ അടയാളപ്പെടുത്തിയ ഒരു ചരിത്രത്തിൽ ഒരാൾ വളരെക്കാലം മുഴുകുമ്പോൾ, പ്രതീക്ഷ നഷ്ടപ്പെടുകയും നിരുത്സാഹത്താൽ തളർന്നുപോകുകയും ചെയ്യുന്ന എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അപകടസാധ്യത നമുക്കും ഉണ്ടാകുന്നുവെന്നു പാപ്പ ചൂണ്ടിക്കാട്ടി. പ്രതീക്ഷയില്ലാതെ യേശുവിന്റെ മരണത്തിൽ അവർ തളച്ചിടപ്പെട്ടുവെന്നും, ഇനിയൊരു തുടക്കം സാധ്യമാണോ എന്ന സംശയം പോലും അവരുടെ ഉള്ളിൽ ഉടലെടുക്കുന്നുവെന്നും പാപ്പ പറഞ്ഞു.

Tags

Share this story

From Around the Web