'ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട'; കടുത്ത അതൃപ്തിയില്‍ രാഹുല്‍ ഗാന്ധി

 
 rahul gandhi

ന്യൂഡല്‍ഹി: പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട്, വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ വി ഡി സതീശനെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടി സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കുമെന്നും മറ്റാരും ഈ കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേരളത്തില്‍ നടന്ന പ്രകടനങ്ങള്‍ അടക്കമുള്ളവയെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനമെടുക്കല്‍ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളായിട്ടാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതെന്നാണ് സൂചന.

മൂന്ന് നേതാക്കളെയും പിന്തുണയ്ക്കുന്നവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെ ഹൈക്കമാന്‍ഡ് വിമര്‍ശിച്ചെങ്കിലും, വിമര്‍ശനത്തിന്റെ മുഴുവന്‍ ഊന്നലും സതീശനെതിരായിരുന്നു. സംസ്ഥാനത്ത് നടന്ന പ്രകടനങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.

തെരുവിലെ പ്രകടനങ്ങളെയും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളെയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായുള്ള പ്രചാരണങ്ങള്‍ എന്നാണ് രാഹുലും ഖാര്‍ഗെയും വിശേഷിപ്പിച്ചത്. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും, യുഡിഎഫിന് വോട്ട് ചെയ്ത ജനങ്ങളുടെ വിധിക്ക് വെല്ലുവിളിയാണെന്നും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും സൂചിപ്പിച്ചു. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

Tags

Share this story

From Around the Web