മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയിലേക്ക് മാറ്റിയത് അക്രമ സാധ്യതയുണ്ടന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്ന്, പ്രകടനങ്ങളിലേക്ക് പുറത്തുനിന്നുള്ളവർ കടന്നുകൂടുന്നത് തടയാൻ പോലീസിന് കർശന നിർദ്ദേശം
ഡല്‍ഹി: കേരള മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിക്കേണ്ടതിനു പകരം തീരുമാനം വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത് ഇന്‍ലിജന്‍സിന്‍റെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.
പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിടയുള്ള പ്രതിഷേധ പ്രകടനങ്ങളിലേയ്ക്ക് ചില തീവ്രസ്വഭാവമുള്ള സംഘടകളില്‍ നിന്നും ആളുകള്‍ നുഴഞ്ഞു കയറി വ്യാപകമായി അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്‍റലിജന്‍സ് മുന്നറിയിപ്പ്.
കോണ്‍ഗ്രസിനു പുറത്തുനിന്നുള്ള ആളുകള്‍ ഇത്തരത്തില്‍ വ്യാപകമായി പ്രകടനങ്ങളിലേയ്ക്ക് നുഴഞ്ഞു കയറി കല്ലേറും മറ്റ് അതിക്രമങ്ങളും നടത്താനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.
ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിടയുള്ള പ്രതിഷേധ പ്രകടനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചു. കോണ്‍ഗ്രസുകാരല്ലാത്തവര്‍ പ്രതിഷേധ പ്രകടനങ്ങളില്‍ അണിനിരക്കുന്നതായി കണ്ടാല്‍ ഇവരെ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം.
പുതിയ മുഖ്യമന്ത്രിയായി ഇന്ന് പറഞ്ഞുകേട്ട പേരുകളല്ലാത്തവരെ തെരഞ്ഞെടുത്താല്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ചില കേന്ദ്രങ്ങള്‍ നിര്‍ദേശം നല്‍കിയതായാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇതുപയോഗപ്പെടുത്തി പുറത്തുനിന്നുള്ളവര്‍ പ്രകടനത്തിലേയ്ക്ക് നുഴഞ്ഞു കയറുമെന്നാണ് ആശങ്ക.