വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിലെ പരിപാടിയില്‍ നിന്നും മന്ത്രി ശിവന്‍കുട്ടി ഇറങ്ങിപോയി.വിഷയത്തിൽ വീണ്ടും സർക്കാർ - ഗവർണർ ഏറ്റുമുട്ടല്‍

രാജ്ഭവനിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം വെച്ച് വീണ്ടും ഔദ്യോഗിക പരിപാടി നടത്താൻ നീക്കം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്. പരിപാടിയിൽ അതിഥിയായി എത്തിയ വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. രാജ്‌ഭവനിലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മാന്യത കൊണ്ടാണ് പരിപാടിക്ക് എത്തിയ കുട്ടികളെ തിരിച്ച് ഇറക്കാതിരുന്നത് എന്നും മന്ത്രി പറഞ്ഞു. ഇതോടെ ഭാരതാംബ വിഷയത്തിൽ വീണ്ടും സർക്കാർ - ഗവർണർ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പരിപാടിക്ക് എത്തിയത്. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാഷ്ട്രീയ ബിംബങ്ങൾ അംഗീകരിക്കില്ലെന്ന് മന്ത്രി പിന്നീട് പറഞ്ഞു. കാര്യപരിപാടിയിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ല. ഗവർണർ അഹങ്കാരത്തോടെ നിലാപാട് എടുത്തെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. മന്ത്രി നടത്തിയത് പ്രോട്ടോകോൾ ലംഘനമാണെന്നും രാജ്ഭവൻ പറഞ്ഞു. താമസിച്ച് എത്തി നേരത്തെ മടങ്ങിയെന്നും രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.