കേരള സ്റ്റോറിക്കുള്ള അവാർഡ് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം- മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'ദി കേരള സ്റ്റോറി' സിനിമക്ക് അംഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് മന്ത്രി വി. ശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് ഖേദകരമാണ്. 'ദി കേരള സ്റ്റോറി'ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം തന്നെ കുറക്കുന്ന ഒന്നാണ്.
ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്. ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിൽ കേരളത്തിൽ നിന്നുള്ള പ്രതിഭകൾക്ക് ലഭിച്ച അംഗീകാരത്തിൽ അതിയായ സന്തോഷമുണ്ട്.
മികച്ച മലയാള സിനിമക്കുള്ള അവാർഡ് നേടിയ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയേയും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ ഉർവശിയേയും മികച്ച സഹനടനുള്ള പുരസ്കാരം നേടിയ വിജയരാഘവനേയും ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. എന്നാൽ 'ദ കേരള സ്റ്റോറി' എന്ന സിനിമക്ക് ലഭിച്ച അംഗീകാരം ഈ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിന് അർഹനായത് 'ദി കേരള സ്റ്റോറി' സിനിമയുടെ സംവിധായകൻ സുദീപ്തോ സെന്‍ ആണ്. മികച്ച ഛായാഗ്രഹണത്തിനുളള അവാർഡ് നേടിയത് ഈ സിനിമയുടെ ഫോട്ടോഗ്രാഫറായ പ്രശന്തനു മൊഹാപാത്രയാണ്.