ടെക്‌സസിലെ വെള്ളപ്പൊക്ക ദുരന്തം: ഇരകൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ പാപ്പ

ടെക്സസിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ജൂലൈ ആറിന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ തീർഥാടകർക്കൊപ്പം ആഞ്ചലൂസ് പ്രാർഥന നടത്തിയ ശേഷമാണ് പാപ്പ അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ചത്.
“അമേരിക്കയിലെ ടെക്സസിലെ ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തത്തിൽ വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു. ആത്മാർഥമായ അനുശോചനം അറിയിക്കുന്നു” – പരിശുദ്ധ പിതാവ് ഇംഗ്ലീഷിൽ ഭാഷയിൽ പറഞ്ഞു.
ജൂലൈ നാലിന് പുലർച്ചെ ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെത്തുടർന്ന് പെൺകുട്ടികൾ മാത്രമുള്ള വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന 20 ലധികം കുട്ടികളെ കാണാതായതായി സി എൻ എൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. കാത്തലിക് ചാരിറ്റീസ് മൊബൈൽ റിലീഫ് യൂണിറ്റ് ഉൾപ്പെടെയുള്ള സഹായ സംഘടനകൾ വീടുകൾ ഒഴിയാൻ നിർബന്ധിതരായ വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണം, പാർപ്പിടം, വെള്ളം എന്നിവ നൽകി.
രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 50 പേരെങ്കിലും മരിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.