ബംഗാളിന് ഇനി സുവേന്ദു യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സാക്ഷിയായി മോഡിയും അമിത് ഷായും
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് അദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ലക്ഷക്കണക്കിന് ആളുകളാണ് പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാൻ ബ്രിഗേഡ് ഗ്രൗണ്ടിൽ അണിനിരന്നത്. വലിയ ജനാരവത്തോടെയും ആവേശത്തോടെയുമാണ് ബംഗാൾ ജനത തങ്ങളുടെ പുതിയ മുഖ്യമന്ത്രിയെ വരവേറ്റത്. സുവേന്ദു അധികാരിക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന്റെ പ്രാധാന്യം വർധിപ്പിച്ചു.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷമുള്ള ആദ്യ ബിജെപി സർക്കാരാണിത്. അഴിമതിയും അക്രമവും ഇല്ലാത്ത പുതിയൊരു ബംഗാളിനെ വാഗ്ദാനം ചെയ്തുകൊണ്ടാണ് സുവേന്ദു അധികാരി ഭരണം തുടങ്ങുന്നത്.