നഴ്സിംഗ് സമരത്തിന് പിന്നിൽ അന്തർസംസ്ഥാന മാഫിയ എന്ന സംശയം ബലപ്പെടുന്നു; കേരളത്തിലെ ആശുപത്രികളുടെ മൂല്യം ഇടിച്ച് സ്വന്തമാക്കുക ലക്ഷ്യം: കെ പി എച്ച് എ

 
NURSES

കൊച്ചി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ പൂർണ്ണമായും നിയമവിരുദ്ധവും മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെപിഎച്ച്എ). ഈ സമരങ്ങൾക്ക് പിന്നിൽ കേരളത്തിന് പുറത്തുള്ള ശക്തികളുടെ ഇടപെടലുണ്ടെന്ന് ശക്തമായ സൂചനകളുണ്ടെന്നും കേരളത്തിലെ ചെറുകിട ആശുപത്രികളെ ലക്ഷ്യം വയ്ക്കുന്ന ഈ വൻ ശക്തികൾ, അവയുടെ മൂല്യം ഇടിച്ച്, പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ ഈ സമരങ്ങൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കെപിഎച്ച്എ ആരോപിച്ചു. ഇത്തരം മാഫിയ ഇടപെടലിലും ഗൂഢാലോചനയിലും തെറ്റുധരിക്കപ്പെട്ട് സമരത്തിനിറങ്ങിയ സാധാരണക്കാരായ നഴ്സുമാരാർ ബലിയാടാക്കപ്പെടുകയാണെന്നും കെപിഎച്ച്എ കൂട്ടിച്ചേർത്തു.

2012-13 കാലഘട്ടത്തിലെ നഴ്‌സിംഗ് സമരങ്ങൾക്ക് ശേഷമുള്ള ബഹു. ഹൈക്കോടതി വിധികളനുസരിച്ച് ആരോഗ്യമേഖലയിൽ സമരം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകേണ്ടതുണ്ട്. എന്നാൽ വെറും ഏഴ് ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയും, ഒരു ദിവസത്തെ സൂചന പണിമുടക്കിനെ അനിശ്ചിതകാല സമരമാക്കി മാറ്റിയെന്നും ഇത് നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടി.

1948-ലെ മിനിമം വേജസ് ആക്ട് (Minimum Wages Act), നിലവിലുള്ള 2019-ലെ കോഡ് ഓൺ വേജസ് (Code on Wages) എന്നിവയിലെ അടിസ്ഥാന വേതന വ്യവസ്ഥകൾ പാലിക്കാത്ത 40,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യം നിലവിൽ അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കെപിഎച്ച്എ പറഞ്ഞു. കേരളത്തിൽ കുറഞ്ഞ വേതനം നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായുള്ള പ്രാഥമിക കരട് വിജ്ഞാപനം 2026 മാർച്ച് 6-ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഈ നിയമപരമായ പ്രക്രിയ പൂർത്തിയായി അന്തിമ വിജ്ഞാപനം വരുന്നത് വരെ നിലവിലുള്ള ശമ്പളഘടന മാറ്റുന്നത് നിയമവിരുദ്ധമാണ്. 

കേരളത്തിലെ പല ആശുപത്രികളും നിലവിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിർബന്ധിത മാനദണ്ഡങ്ങളേക്കാൾ ഉയർന്ന വേതനവും വാർഷിക ശമ്പള വർദ്ധനവും നൽകുന്നുണ്ട് എന്നും രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കൂട്ടത്തിലാണ് കേരളത്തിലെ നഴ്സുമാരുടെ സ്ഥാനമെന്നും കെപിഎച്ച്എ പറഞ്ഞു. എന്നാൽ 40,000 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചാൽ, ഡി.എയും മറ്റ് ആനുകൂല്യങ്ങളും ചേർത്ത് ഒരാൾക്ക് 50,000 മുതൽ 60,000 രൂപ വരെ നൽകേണ്ടി വരും. ഇത് ഒട്ടുമിക്ക ആശുപത്രികൾക്കും താങ്ങാനാകുന്നതല്ലെന്നും ആശുപത്രികളെ വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിവിടുന്ന നടപടി ആയിത്തീരുകയും ചെയ്യുമെന്ന് കെപിഎച്ച്എ ആരോപിച്ചു.

പഠിച്ചിറങ്ങുന്ന പല നഴ്സിംഗ് ബിരുദധാരികൾക്കും ആറുമാസത്തിൽ താഴെ മാത്രമാണ് പ്രായോഗിക പരിചയം ലഭിക്കുന്നത് എന്നിരിക്കെ, ട്രെയിനിഷിപ്പ് അഥവാ പരിശീലന കാലയളവ് നിർത്തലാക്കണമെന്ന ആവശ്യം നിലവിലെ വിദ്യാഭ്യാസ, വ്യവസായ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായോഗികമല്ല.

2012-ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി (IRC) യുടെയും, 2012, 2013, 2018 വർഷങ്ങളിലെ സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ, നഴ്സിംഗ് കഴിഞ്ഞെത്തുന്നവർ ക്ലിനിക്കൽ വൈദഗ്ധ്യം നേടുന്നതുവരെ 'ട്രെയിനികൾ' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഈ കാലയളവിൽ ഇവർക്ക് മുഴുവൻ ശമ്പളത്തിനോ പ്രൊവിഡന്റ് ഫണ്ടിനോ അർഹതയുണ്ടായിരിക്കില്ല. പകരം സ്‌റ്റൈപ്പൻഡ് ആണ് നൽകുന്നത്. മറ്റ് മേഖലകളിൽ നിന്ന് വത്യസ്തമായി, പര്യാപതമായ പരിശീലന പരിചയവും വൈദഗ്ധ്യവും നേടാതെ ആരോഗ്യ മേഖലയിൽ നിയമനം നടത്തുന്നത് രോഗികളുടെ ജീവനുതന്നെ ആപത്തായേക്കാം.

ട്രെയിനി സംവിധാനം നിർത്തലാക്കണമെന്ന സമരക്കാരുടെ അവസാന നിമിഷത്തെ ആവശ്യം, ചർച്ചകളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ്. പുതിയ ബിരുദധാരികളുടെ ക്ലിനിക്കൽ വൈദഗ്ധ്യം വികസിപ്പിക്കുന്നതിൽ ട്രെയിനി സംവിധാനം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടി.

നാഷണൽ ലേബർ കോഡ് പ്രകാരം കരാർ തൊഴിൽ എന്നത് രാജ്യത്തെ പതിനായിരത്തിലധികം വ്യവസായങ്ങളിൽ നിയമപരമായി അംഗീകരിക്കപ്പെട്ടതും വ്യാപകമായി നടപ്പിലാക്കുന്നതുമായ ഒന്നാണ്. ആശുപത്രികളെ മാത്രം ഈ കരാർ തൊഴിൽ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുന്നത് നീതിയല്ലെന്ന് മാത്രമല്ല, നിയമപരമായ പൊരുത്തക്കേടുകൾക്ക് കാരണമാവുകയും ചെയ്യും.

കൃത്യമായും ആറര മുതൽ ഏഴ് മണിക്കൂർ വരെയുള്ള നിശ്ചിത ഷിഫ്റ്റുകളിലാണ് നഴ്‌സുമാർ ജോലി ചെയ്യുന്നത്. നഴ്സിംഗ് പ്രൊഫഷണലുകൾക്ക് അവരുടെ പരിചരണ മികവിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ, ശുചീകരണവും സാനിറ്റേഷനും പോലുള്ള അടിസ്ഥാന രോഗീക്ഷേമ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം ജീവനക്കാരെ നിയമിച്ചട്ടുണ്ട്. അമിത ജോലി ഭാരം, അനിയന്ത്രിത ജോലി സമയം എന്നീ ആരോപണങ്ങൾ തികച്ചും വസ്തുതാവിരുദ്ധമാണ്. 

അടിസ്ഥാന ശമ്പളത്തിലേക്ക് മാത്രമായി ചർച്ച ചുരുങ്ങുമ്പോൾ, സ്വകാര്യ ആശുപത്രികൾ നൽകി വരുന്ന മറ്റു ആനുകൂല്യങ്ങളായ ഒരു ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ നൽകുന്ന 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും, ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന ഗണ്യമായ ചികിത്സാ ആനുകൂല്യങ്ങൾ പോലുള്ളവയുണ്ടെന്നും കെപിഎച്ച്എ പറഞ്ഞു. കൂടാതെ, കുറഞ്ഞ നിരക്കിലോ സജന്യമായോ ഉള്ള താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ നൽകിക്കൊണ്ട് ജീവിതച്ചെലവ് കുറയ്ക്കാനും ആശുപത്രികൾ സഹായിക്കുന്നുണ്ട്.

അനധികൃതമായ ഇത്തരം സമരങ്ങളുടെ ഭാഗമാകുന്നതും നിയമവിരുദ്ധമായ പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നതും പോലീസ് കേസുകൾക്കും അച്ചടക്ക നടപടികൾക്കും കാരണമാകുകയും നഴ്സുമാരുടെ തൊഴിൽ ജീവിതത്തിനൊ കേരളത്തിന് പുറത്തോ വിദേശത്തോ ജോലി നേടുന്നതിനേയൊ ബാധിക്കാം. ആരോഗ്യരംഗത്തെ ആഗോള നേതാവ് എന്ന കേരളത്തിന്റെ പദവിയെയും മെഡിക്കൽ ടൂറിസം സാധ്യതകളെയും പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം സമരങ്ങൾ ചെയ്യുന്നത്.

നിലവിലെ സമരം തീവ്രപരിചരണ വിഭാഗം പോലുള്ള അടിയന്തര സേവനങ്ങളെ സാരമായി ബാധിച്ച് ജീവൻരക്ഷാ ചികിത്സകൾ തടസ്സപ്പെടാൻ കാരണമാകുന്നു. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിൽ നിന്നു മാറി, ഭീഷണികളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ തീവ്ര സ്വഭാവത്തിലുള്ള ഒന്നായി യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം മാറിയിരിക്കുന്നു എന്ന് കെപിഎച്ച്എ പറഞ്ഞു.

പത്മശ്രീ ഡോ. ആസാദ് മൂപ്പനെയും, ഡോ. കെ. ജി അലക്സാണ്ടറിനെയും പോലെയുള്ള ആദരണീയരായ വ്യക്തികളെ പരസ്യമായി അപമാനിക്കുന്നതും അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. യൂണിയൻ പ്രവർത്തകർ നഴ്സിംഗ് ഓഫീസർമാർക്കും, മുതിർന്ന ആശുപത്രി ഉദ്യോഗസ്ഥർക്കും നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്ന സ്ഥിതിവിശേഷമാണ് കാണാനാകുന്നത്.

നിലവിൽ ആവശ്യപ്പെടുന്ന രീതിയിലുള്ള ശമ്പള വർദ്ധനവ് നടപ്പിലാക്കിയാൽ, ചികിത്സാ ചെലവ് കുത്തനെ കൂട്ടാൻ ആശുപത്രികൾ നിർബന്ധിതരാകും. ഇത് സാധാരണക്കാർക്ക് സ്വകാര്യ ആരോഗ്യ സേവനങ്ങൾ അപ്രാപ്യമാക്കുമെന്നും കെപിഎച്ച്എ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വലിപ്പമോ ജീവനക്കാരുടെ പ്രവൃത്തിപരിചയമോ പരിഗണിക്കാതെ എല്ലാവർക്കും ഒരേപോലെ അടിസ്ഥാന വേതനം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ, അടിയന്തിര സേവന പരിപാലന നിയമം (ESMA) പ്രയോഗിച്ചുകൊണ്ട് സമരം അവസാനിപ്പിക്കാനും ആശുപത്രി പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനും സർക്കാർ അടിയന്തിരമായി ഇടപെടേണ്ടതുണ്ടെന്ന് കെപിഎച്ച്എ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web