കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി കാണാമറയത്ത് തന്നെ; രക്ഷപ്പെട്ടിട്ട് നാല് ദിവസം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയെ പിടികൂടാൻ ആവാതെ പൊലീസ്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിനീഷ് കാണാമറയത്ത് തന്നെ തുടരുന്നു. നാല് ദിവസം പിന്നിട്ടിട്ടും കൊടും കുറ്റവാളിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണ്.
പ്രതിയെ കണ്ടെത്താനായി മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുമ്പ് ഒരുതവണ ചാടിപ്പോവുകയും രണ്ടുതവണ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത, പ്രമാദമായ കേസിലെ പ്രതി വീണ്ടും ചാടിപ്പോയതും ഇയാളെ കണ്ടെത്താൻ കഴിയാത്തതും പൊലീസിന് കനത്ത തലവേദനയായിരിക്കുകയാണ്.
വിചാരണ തടവുകാരൻ ആയ ഇയാൾ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഡിസംബർ 29ന് രാത്രി വിനീഷ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ 10ന് വീണ്ടും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
29ന് രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന. മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്.
11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.