സുഡാൻ പട്ടിണിയാൽ ഉരുകുന്നു; കോർദോഫാനിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് മാസങ്ങളായി സഹായമില്ലെന്ന് യുഎൻ
സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, കോർദോഫാൻ മേഖലയിലെ ഭൂരിഭാഗം അഭയാർത്ഥി കുടുംബങ്ങളും മാസങ്ങളായി യാതൊരുവിധ മാനുഷിക സഹായവും ലഭിക്കാതെ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ‘യുഎൻ വുമൺ’ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ 90 ശതമാനത്തോളം കുടുംബങ്ങളും കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണത്തിനോ മരുന്നിനോ വകയില്ലാതെ ദുരിതത്തിലാണെന്ന് ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
നോർത്ത് കോർദോഫാനിലെ 91% കുടുംബങ്ങൾക്കും, വെസ്റ്റ് കോർദോഫാനിലെ 87%, സൗത്ത് കോർദോഫാനിലെ 72% കുടുംബങ്ങൾക്കും കഴിഞ്ഞ മൂന്ന് മാസമായി യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ഗ്രേറ്റർ കോർഡോഫാൻ മേഖലയിൽ നിലവിൽ പത്ത് ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടു, അവരിൽ പകുതിയോളം സ്ത്രീകളും പെൺകുട്ടികളുമാണ്. 2025 ഒക്ടോബറിൽ പോരാട്ടം രൂക്ഷമായതിനുശേഷം പ്രദേശത്തെ കുടിയിറക്കപ്പെട്ടവരുടെ ജനസംഖ്യ 15% വർദ്ധിച്ചു.
സൗത്ത് കോർദോഫാനിലെ പകുതിയിലധികം കുടുംബങ്ങളും ആഹാരമില്ലാതെ ഒരു പകലും രാത്രിയും പൂർണ്ണമായും പട്ടിണി കിടക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ പത്ത് ലക്ഷത്തിലധികം അഭയാർത്ഥികളിൽ പകുതിയോളം സ്ത്രീകളും പെൺകുട്ടികളുമാണ്. കുടുംബനാഥകളായ സ്ത്രീകൾ നേരിടുന്ന ഭക്ഷ്യക്ഷാമം മറ്റുള്ളവരേക്കാൾ മൂന്നിരട്ടി കൂടുതലാണെന്ന് യുഎൻ വ്യക്തമാക്കുന്നു.